കിഴക്കൻ പ്രവിശ്യയിൽ താപനില 50 ഡിഗ്രിയോട് അടുക്കും; ജിസാൻ, അസീർ മേഖലകളിൽ മഴയ്ക്ക് സാധ്യത, ഹൈവേകളിൽ ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ്

♠ അസ്മ ജംഷീദ്

ജിദ്ദ: സൗദി അറേബ്യയിലെ ജിസാൻ, അസീർ മേഖലകളിലും അൽ-ബാഹയുടെ തെക്കൻ ഭാഗങ്ങളിലും ഇടിമിന്നലോടെയും ആലിപ്പഴ വർഷത്തോടെയും കൂടിയ മിതമായതോ ശക്തമായതോ ആയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

അതേസമയം ജിസാൻ, അസീർ, അൽ-ബാഹ, കിഴക്കൻ പ്രവിശ്യ, റിയാദ്, മദീന, തബൂക്ക് മേഖലകളിലും ജിദ്ദ-ജിസാൻ തീരദേശ പാതയിലും ശക്തമായ കാറ്റ് വീശി പൊടിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലെയും റിയാദ് മേഖലയിലെയും ചില ഭാഗങ്ങളിൽ ഉയർന്ന താപനില തുടരുമെന്നും അറിയിച്ചു.

ചെങ്കടലിൽ, വടക്കൻ, മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 20 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ മുതൽ പടിഞ്ഞാറൻ ദിശയിലേക്കും, തെക്കൻ ഭാഗത്ത് 15 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ മുതൽ വടക്കൻ ദിശയിലേക്കും കാറ്റ് വീശും. ഇടിമിന്നലോടുകൂടിയ മഴയുള്ള പ്രദേശങ്ങളിൽ കാറ്റിന്റെ വേഗം 50 കിലോമീറ്ററിലധികം വരെ ഉയരാൻ സാധ്യതയുണ്ട്. വടക്കൻ, മധ്യഭാഗങ്ങളിൽ 1 മുതൽ 2.5 മീറ്റർ വരെയും തെക്കൻ ഭാഗത്ത് 0.5 മുതൽ 1.5 മീറ്റർ വരെയും തിരമാലകൾ ഉയരും. മഴയുള്ള സാഹചര്യങ്ങളിൽ തെക്കൻ ഭാഗത്ത് തിരമാലകൾ 2 മീറ്ററിലധികം ഉയരാനും സാധ്യതയുണ്ട്. കടൽ പൊതുവെ മിതമായതോ പ്രക്ഷുബ്ധമായതോ ആയിരിക്കും.

അറബിക്കടലിൽ (അറേബ്യൻ ഗൾഫ്) വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്കുപടിഞ്ഞാറൻ മുതൽ വടക്കൻ ദിശയിലേക്കും തെക്കൻ ഭാഗത്ത് കിഴക്കൻ മുതൽ വടക്കുകിഴക്കൻ ദിശയിലേക്കും മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. തിരമാലകളുടെ ഉയരം 0.5 മുതൽ 1.5 മീറ്റർ വരെയായിരിക്കും. കടൽ പൊതുവെ ശാന്തമോ മിതമായ പ്രക്ഷുബ്ധതയോടെയോ ആയിരിക്കും.

കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ 49 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 49 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് പൊടിക്കാറ്റിനും മണൽക്കാറ്റിനും കാരണമാകുകയും, പ്രത്യേകിച്ച് ഹൈവേകളിലും തുറസ്സായ പ്രദേശങ്ങളിലും ദൃശ്യപരത 3 മുതൽ 5 കിലോമീറ്റർ വരെ കുറയാനും സാധ്യതയുണ്ട്.

ദമ്മാം, ദഹ്‌റാൻ, ഹഫർ അൽ-ബാത്തിൻ, അൽ-ഖഫ്ജി, അൽ-അഹ്സ എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളും ഗവർണറേറ്റുകളും അനുബന്ധ ഗ്രാമങ്ങളും ഈ മുന്നറിയിപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നതായും വൈകിട്ട് 7 മണിവരെ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.