video മെസ്സിയുമായി വാക്കേറ്റം, മത്സരം കഴിഞ്ഞ് ബാർകോയെ തലയ്ക്കടിച്ചു; ബെല്ലിങാമിനെതിരെ വിമർശനം ശക്തം

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയോട് തോറ്റതിന്റെ നിരാശയ്ക്കിടെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങാമിന്റെ പെരുമാറ്റം വിവാദമായി. മത്സരം അവസാനിച്ച് അർജന്റീന താരങ്ങൾ വിജയാഘോഷത്തിൽ മുഴുകുന്നതിനിടെയാണ് പ്രതിരോധതാരം വാലന്റിൻ ബാർകോയുടെ തലയ്ക്ക് പിന്നിൽ ബെല്ലിങാം അടിച്ചതായി ദൃശ്യങ്ങൾ പുറത്തുവന്നത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഗ്രൗണ്ടിൽ നിന്ന് മടങ്ങുംവഴി ആദ്യം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് കൈകൊടുത്ത ബെല്ലിങാം, തുടർന്ന് ആഘോഷത്തിലുണ്ടായിരുന്ന ബാർകോയുടെ സമീപത്തെത്തി അപ്രതീക്ഷിതമായി തലയ്ക്ക് പിന്നിൽ പ്രഹരമേൽപ്പിക്കുകയായിരുന്നു. ഇതോടെ ബാർകോ ബെല്ലിങാമിനെ തള്ളിമാറ്റുകയും ഇരുടീമിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീട് ഇംഗ്ലണ്ട് താരങ്ങൾ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബെല്ലിങാമിന്റെ നടപടിക്കെതിരെ നിരവധി ആരാധകരും മുൻ താരങ്ങളും വിമർശനം ഉയർത്തുന്നുണ്ട്.

മത്സരത്തിനിടെയും ബെല്ലിങാം അർജന്റീന നായകൻ ലയണൽ മെസ്സിയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. മെസ്സിയോട് രൂക്ഷമായി പ്രതികരിച്ച ശേഷം പരിഹാസഭാവത്തിൽ നടന്നുനീങ്ങുന്ന ബെല്ലിങാമിന്റെ ദൃശ്യങ്ങളും വൈറലായി. അതേസമയം, മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ മെസ്സി ഒരുക്കിക്കൊടുത്ത രണ്ട് അസിസ്റ്റുകളിലൂടെയാണ് അർജന്റീന വിജയഗോളുകൾ നേടിയത്.