സൗദി ഫുട്ബോളിന്റെ പുതിയ പ്രതീക്ഷകൾ; 2026 ലോകകപ്പിൽ തിളങ്ങാൻ ഒരുങ്ങുന്ന ഗ്രീൻ ഫാൽക്കൺസ് താരങ്ങൾ

– ജാഫറലി പാലക്കോട് –
2022 ഖത്തർ ലോകകപ്പിൽ ലോകചാമ്പ്യൻമാരായ അർജന്റീനയെ അട്ടിമറിച്ച വിജയം സൗദി അറേബ്യയുടെ കായികചരിത്രത്തിലെ ഏറ്റവും മഹത്തായ നിമിഷങ്ങളിലൊന്നായി മാറിയിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം, പുതുവൈഭവത്തോടെയും വലിയ ലക്ഷ്യങ്ങളോടെയും ‘ഗ്രീൻ ഫാൽക്കൺസ്’ വീണ്ടും ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിലേക്ക് എത്തുകയാണ്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
പുതിയ പരിശീലകനായ ജോർജിയോസ് ഡോണിസ് യുടെ നേതൃത്വത്തിൽ പരിചയസമ്പന്നരും മികച്ച ഫോമിലുള്ള യുവതാരങ്ങളും അടങ്ങിയ സംഘമാണ് സൗദി അറേബ്യ 2026 ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. 1994-ലെ അരങ്ങേറ്റ ലോകകപ്പിന് ശേഷം ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തുക എന്നതാണ് ടീമിന്റെ പ്രധാന ലക്ഷ്യം.
സാലിം അൽ-ദൗസരി; വീണ്ടും ചരിത്രമെഴുതാൻ
സാലിം അൽ-ദൗസരി എന്ന പേര് സൗദി ഫുട്ബോളിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു. 2022 ലോകകപ്പിൽ ലയണൽ മെസ്സിയുടെ അർജന്റീനക്കെതിരെ നേടിയ അത്ഭുതഗോൾ ഇന്നും ആരാധകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നു.
34-കാരനായ അൽ-ഹിലാൽ വിങ്ങർ കഴിഞ്ഞ സീസണിലും മികച്ച പ്രകടനം തുടർന്നു. സൗദി പ്രോ ലീഗിൽ 26 മത്സരങ്ങളിൽ 18 ഗോൾ സംഭാവനകളാണ് അദ്ദേഹം നേടിയത്. ഏഷ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്‌കാരം രണ്ടുതവണ നേടിയ താരം സൗദിക്ക് നിർണായക നിമിഷങ്ങളിൽ പ്രചോദനമാകുന്ന താരമാണ്.
സൗദ് അബ്ദുൽഹമീദ്; യൂറോപ്യൻ പരിചയത്തിന്റെ കരുത്ത്
സൗദ് അബ്ദുൽഹമീദ് ആണ് നിലവിലെ സൗദി ടീമിലെ യൂറോപ്പിൽ കളിക്കുന്ന ഏക താരം. ഫ്രഞ്ച് ക്ലബ്ബായ ലെൻസിനൊപ്പമുള്ള മികച്ച സീസണിന് പിന്നാലെ അദ്ദേഹം ലോകകപ്പിലേക്ക് എത്തുന്നു.
വേഗതയും ആക്രമണ മനോഭാവവും കൊണ്ട് ശ്രദ്ധേയനായ ഫുൾബാക്ക് പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ സ്വാധീനം ചെലുത്താൻ കഴിവുള്ള താരമാണ്. 2022-ലെ അർജന്റീനക്കെതിരായ ചരിത്ര വിജയത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം വലിയ ടീമുകൾക്കെതിരെ എങ്ങനെ പോരാടണമെന്ന് നന്നായി അറിയുന്ന കളിക്കാരനുമാണ്.
മുഹമ്മദ് കാനോ; മധ്യനിരയുടെ കരുത്ത്
മുഹമ്മദ് കാനോ ഇല്ലാതെ സൗദി മധ്യനിരയെ ചിന്തിക്കാനാവില്ല. ടീമിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന താരം എന്ന നിലയിലാണ് കാനോയെ വിലയിരുത്തുന്നത്.
എതിരാളികളുടെ ആക്രമണങ്ങൾ തടയുന്നതിലും കളിയുടെ നിയന്ത്രണം കൈവശം വയ്ക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണ്. ആക്രമണ താരങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ അവസരം ഒരുക്കുന്നതും കാനോയുടെ മികവാണ്.
ഫിറാസ് അൽ-ബുറൈകൻ; ഗോളിനായുള്ള പ്രധാന പ്രതീക്ഷ
ഫിറാസ് അൽ-ബുറൈകയുടെ അന്താരാഷ്ട്ര കരിയർ ചില ഘട്ടങ്ങളിൽ പ്രതീക്ഷിച്ചത്ര തിളങ്ങിയില്ലെങ്കിലും ലോകകപ്പിൽ സൗദിയുടെ പ്രധാന സ്‌ട്രൈക്കറായി അദ്ദേഹത്തെ തന്നെയാണ് കാണുന്നത്.
26-കാരനായ താരം ക്ലബ് തലത്തിൽ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിച്ചതെങ്കിലും നിർണായക മത്സരങ്ങളിൽ ഗോൾ നേടാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്. ദേശീയ ടീമിനായി 15 ഗോളുകൾ നേടിയിട്ടുള്ള അൽ-ബുറൈകൻ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടാനാണ് ലക്ഷ്യമിടുന്നത്.
മുസാബ് അൽ-ജുവൈർ; ഉയർന്നുവരുന്ന യുവതാരം
2026 ലോകകപ്പിൽ സൗദിയുടെ സർപ്രൈസ് പാക്കേജാകാൻ സാധ്യതയുള്ള താരമാണ് മുസാബ് അൽ-ജുവൈർ.
22 വയസ്സ് മാത്രമാണുള്ളതെങ്കിലും ഇതിനകം 30-ലേറെ അന്താരാഷ്ട്ര മത്സരങ്ങളിൽ സൗദിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പന്ത് നിയന്ത്രിക്കുന്നതിലും മധ്യനിരയിൽ നിന്ന് മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നതിലും മികവ് പുലർത്തുന്ന താരം ഈ സീസണിൽ അൽ-ഖാദ്സിയയ്ക്കായി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
2034-ൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ തന്റെ കരിയറിന്റെ ഉന്നതിയിൽ എത്തുന്ന അൽ-ജുവൈറിന്, 2026 ലോകകപ്പ് ലോക ഫുട്ബോളിന് മുന്നിൽ തന്റെ കഴിവ് തെളിയിക്കാനുള്ള ആദ്യ വലിയ അവസരമായിരിക്കും.
അർജന്റീനയെ ഞെട്ടിച്ച ടീമിൽ നിന്ന് കൂടുതൽ കരുത്തും ആത്മവിശ്വാസവും ഉൾക്കൊണ്ട് എത്തുന്ന സൗദി അറേബ്യ, 2026 ലോകകപ്പിൽ ചരിത്രത്തിലെ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ ഈ അഞ്ച് താരങ്ങളാകും ‘ഗ്രീൻ ഫാൽക്കൺസി’ന്റെ പ്രധാന പ്രതീക്ഷകൾ.






