ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഇഫ്താർ സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കോൺസുലേറ്റ് അങ്കണത്തിൽ ഊഷ്മളമായ ഇഫ്താർ സംഘടിപ്പിച്ചു. സൗദി സർക്കാർ പ്രതിനിധികൾ, നയതന്ത്ര ഉദ്യോഗസ്‌ഥർ, ഇന്ത്യൻ പ്രവാസികൾ, ബിസിനസ്സ് പ്രമുഖർ, മാധ്യമ- സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

റമദാന്റെ പ്രാധാന്യത്തെക്കുറിച്ച് ഹൃദയംഗമമായ ചിന്തകൾ പങ്കിട്ടുകൊണ്ടുള്ള സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് ചടങ്ങു ആരംഭിച്ചത്. പുണ്യമാസം പ്രചോദിപ്പിക്കുന്ന പ്രതിഫലനം, കാരുണ്യം, സേവനം എന്നിവയുടെ മൂല്യങ്ങളെക്കുറിച്ച് അംബാസഡർ സംസാരിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ആഴത്തിലുള്ള ബന്ധവും അംബാസഡർ എടുത്തുപറഞ്ഞു. വ്യാപാരം, സാംസ്കാരിക കൈമാറ്റം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന പങ്കാളിത്തം ഡോ. സുഹെൽ അജാസ് ഖാൻ എടുത്തുപറഞ്ഞു.

ഇന്ത്യയിലും ആഗോളതലത്തിലും സുസ്ഥിരതയോടെ ജൈവകൃഷിയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യതേക്കുറിച്ചു കോൺസൽ ജനറൽ ശ്രീ. ഫഹദ് അഹമ്മദ് ഖാൻ സൂരി സംസാരിച്ചു. ജൈവ ചേരുവകൾ ഉൾപ്പെടുത്തിയ ഇഫ്‌താർ ഭക്ഷണ മെനു ആരോഗ്യത്തിനും ക്ഷേമത്തിനും മാത്രമല്ല, ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതെങ്ങനെയെന്ന് കോൺസൽ ജനറൽ തന്റെ പ്രസംഗത്തിൽ വിവരിച്ചു.

ഇഫ്‌താർ പരിപാടി നടത്താൻ സാധ്യമാക്കിയ നിരവധി പങ്കാളികളോടും കോൺസുൽ ജനറൽ തന്റെ അഗാധമായ നന്ദി രേഖപ്പെടുത്തി. ഇന്ത്യയിൽ നിന്ന് ജൈവ ചേരുവകൾ വിതരണം ചെയ്യുന്നതിൽ വിലമതിക്കാനാവാത്ത സംഭാവന നൽകിയതിന് ഇന്ത്യാ ഗവൺമെന്റിന്റെ കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA) യോട് കോൺസൽ ജനറൽ പ്രത്യേക നന്ദി പറഞ്ഞു. പരിപാടിയുടെ സുഗമമായ നടത്തിപ്പ് സഹകരിച്ചു അവിസ്മരണീയമായ ഒരു അവസരമാക്കി മാറ്റാൻ സഹായിച്ച ലുലു ഗ്രൂപ്പ്, സിയാഫ ഡേറ്റ്സ് എന്നിവയുൾപ്പെടെയുള്ളവരോട് അദ്ദേഹം നന്ദി പറഞ്ഞു.

സ്വാദിഷ്ടമായ ജൈവ വിഭവങ്ങളുടെ ഒരു നിര തന്നെഒരുക്കിയായിരുന്നു ഇഫ്‌താർ സംഘടിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ രുചികൾ മനോഹരമായി ഇഫ്‌താറിൽ വിളമ്പി. ഊഷ്മളതയും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തോടെയാണ് ഇഫ്‌താർ സമാപിച്ചത്.