പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മരിച്ച മാഹി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു

റിയാദ്: അൽഖർജിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മരിച്ച മാഹി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. സംഭവത്തിൽ യു പി സ്വദേശിക്ക് പരിക്കുണ്ട്.
മാഹിയിലെ വളപ്പിൽ തപസ്യ വീട്ടിൽ ശശാങ്കൻ ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരണമടഞ്ഞത്. അൽഖർജ് സനയ്യായിൽ അറ്റകുറ്റ പണികൾക്കായി വർക്ക്‌ഷോപ്പിൽ എത്തിച്ച കാറിന്റെ പെട്രോൾ ടാങ്ക് വെൽഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്നുണ്ടായ അഗ്നിബാധയിൽ പൊള്ളലേറ്റ രണ്ടു പേരെയും ഉടൻതന്നെ അൽഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശരത് കുമാറിന്റെ പരിക്ക് ഗുരുതരമായതിനാൽ റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ശരത്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. യു പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
2019ൽ സൗദിയിൽ എത്തിയ ശരത്കുമാർ സ്പോൺസറുടെ വർക്ക് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ട് മാസം മുൻപാണ് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശിൽപ ശശാങ്കൻ റിയാദിൽ നഴ്സായി ജോലി ചെയ്യുന്നുണ്ട്.
കിങ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി. കഴിഞ്ഞ ദിവസം എയർഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച മൃതദേഹം റോഡ് മാർഗം വീട്ടിൽഎത്തിക്കുകയും വീട്ടു വളപ്പിൽ സംസ്കരിക്കുകയും ചെയ്‌തു.






