വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് കെഎംസിസി ചെയ്യുന്ന സേവനങ്ങൾ സ്തുത്യർഹം, ഡോ. സുബൈർ ഹുദവി

ജിദ്ദ: സാമൂഹിക, സാംസ്‌കാരിക, ജീവ കാരുണ്യ രംഗത്തെന്നപോലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കെഎംസിസി മുന്നോട്ട് വരുന്നത് ശ്ളാഘനീയമാണെന്ന് പ്രമുഖ പണ്ഡിതനും വിദ്യഭ്യാസ ശാക്തീകരണ പ്രവർത്തകനുമായ ഡോ. സുബൈർ ഹുദവി ചേകനൂർ അഭിപ്രായപ്പെട്ടു. ജിദ്ദ-കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ 22 കോടിയോളം വരുന്ന മുസ്ലിം ന്യൂനപക്ഷ സമൂഹത്തിൽ ബഹു ഭൂരിപക്ഷവും നിരക്ഷരരും ദരിദ്രരുമാണ്. കേരളത്തിലെ രാഷ്ട്രീയ മത രംഗത്തെ സഹകരിച്ചുള്ള പ്രവർത്തങ്ങൾ കാരണം കേരളത്തിലുണ്ടായ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾ ഇന്ന് കേന്ദ്ര സർവ്വ കലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യൂ നിൽക്കുന്ന സ്ഥിതിയിലാണ്. ആരാലും തിരിഞ്ഞു നോക്കാനില്ലാതെ സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിൽ നിരക്ഷരരായ ഉത്തരേന്ത്യൻ മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നാക്ക സമൂഹത്തെ രാജ്യ പുരോഗതിക്കൊപ്പം വഴിനടത്തുന്നതിന് വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തങ്ങൾക്ക് മാത്രമേ കഴിയൂ. വിദ്യാഭ്യാസം നൽകി അവരിൽ നിന്ന് തന്നെ സോഷ്യൽ എഞ്ചിനീർമാരെ വാർത്തെടുത്തു പ്രവർത്തിക്കുന്നത് വഴി കേരളത്തിൽ നാം ഇന്നനുഭവിക്കുന്നത് പോലുള്ള പുരോഗതി ഉത്തരേന്ത്യൻ സമൂഹത്തിനും കൈവരിക്കാൻ കഴിയും. ബിഹാറിലെ കിഷൻ ഗഞ്ചിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമൂഹത്തിനിടയിൽ തന്റെ നേതൃത്വത്തിൽ ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്‌സലൻസ് എന്ന വിദ്യാഭ്യാസ സമുച്ചയത്തിനു കീഴിൽ നടക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ വിലയിരുത്തി അദ്ദേഹം അഭിപ്രായപ്പെട്ടു. അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പദ്ധതികളിൽ കൂടുതൽ ശക്തിപ്പെടുത്താൻ കെഎംസിസി ഉൾപ്പെടെയുള്ള പ്രവാസ സംഘടനകളുടെ കൂടുതൽ ശ്രദ്ധയും പിന്തുണയും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ലത്തീഫ് കളരാന്തിരി അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് താഴെക്കോട്, ലത്തീഫ് വെള്ളമുണ്ട പ്രസംഗിച്ചു. വി.പി മുസ്തഫ സ്വാഗതവും അബ്ദുറഹിമാൻ വെള്ളിമാടുകുന്നു നന്ദിയും പറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






