കെ.എം.സി.സി. യാംബു  സെക്രട്ടറി സഹീർ വണ്ടൂർ അനുസ്‌മരണം സംഘടിപ്പിച്ചു  

യാംബു: ഫെബ്രുവരി 23 ന് യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായ കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും സാമൂഹ്യ സന്നദ്ധ പ്രവർത്തക നുമായ സഹീർ വണ്ടൂരിന്റെ അനുസ്‌മരണപരിപാടി യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യാംബുവിലെ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനാ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും സംഗമം കൊണ്ട് ശ്രദ്ധേയമായി.
രണ്ടര പതിറ്റാണ്ടിലേറെ പ്രവാസിയായി സാമൂഹ്യ സേവന മേഖലയിൽ നിറസാന്നിധ്യമായിരുന്ന സഹീറിന്റെ ആകസ്മിക വേർപ്പാടിൽ ശോകമൂകമായ അന്തരീക്ഷത്തിൽ നിറകണ്ണുകളോടെയാണ് പരിപാടിയിൽ സംസാരിച്ച പലരും അദ്ദേഹത്തെ അനുസ്‌മരിച്ചത്. കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ കരീം താമരശ്ശേരി പരിപാടി ഉദ്‌ഘാടനം ചെയ്തു. സാമൂഹ്യ മേഖലയിൽ നിഷ്‌കളങ്കമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച സാമൂഹ്യ സന്നദ്ധ മേഖലയിൽ മറ്റുള്ളവർക്ക്  മാതൃക കാണിച്ചു തന്ന വ്യക്തിത്വമായിരുന്നു  സഹീർ വണ്ടൂരെന്നും അദ്ദേഹം അടയാളപ്പെടുത്തിയ സേവന വഴികൾ എല്ലാവർക്കും ഏറെ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അബ്ദുൽ മജീദ് സുഹ്‌രി മുഖ്യ പ്രഭാഷണം നടത്തി. വിവിധ പ്രവാസി സംഘടനാ നേതാക്കളായ മുസ്തഫ മൊറയൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, അയ്യൂബ് എടരിക്കോട്, സൈനുൽ ആബിദ് പയ്യനാട്, അബ്ദുൽ നാസർ കൽപകഞ്ചേരി, മിദ്‌ലാജ് റിദ കോഴിക്കോട്, മുസ്തഫ കണ്ണൂർ, നസിറുദ്ദീൻ ഇടുക്കി, അഷ്‌റഫ് മൗലവി കണ്ണൂർ, അബ്ദുസ്സമദ് വണ്ടൂർ, ദീപക് ചുമ്മാർ,  നിയാസ് യൂസുഫ് എരുമേലി, സോജി ജേക്കബ് കൊല്ലം, നൂർ മുഹമ്മദ് ദാരിമി, അബ്ദുറഹീം കരുവന്തിരുത്തി, മാമുക്കോയ ഒറ്റപ്പാലം, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, ബഷീർ പൂളപ്പൊയിൽ, നൗഷാദ്  എന്നിവർ സംസാരിച്ചു. യാംബുവിലെ പ്രവാസി സമൂഹത്തിന് ഏറെ നോവുണർത്തിയ സഹീറിന്റെ വിയോഗം തീർത്ത വിടവ് പെട്ടെന്ന് നികത്താൻ കഴിയാത്തതാണെന്നും മിതഭാഷിയും നിസ്വാർഥനുമായ സഹീർ അടയാളപ്പെടുത്തിയ സേവന മാതൃകകൾ എല്ലാവർക്കും ഏറെ മാതൃകാപരമാണെന്നും പ്രാർത്ഥനാപൂർണമായ സ്‌മരണകൾ എപ്പോഴും  എല്ലാവരിലും നിലനിൽക്കുമെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. അഷ്‌റഫ് മൗലവി കണ്ണൂർ ഖിറാഅത്തും നൂർ മുഹമ്മദ് ദാരിമി പ്രാർത്ഥനയും നടത്തി. അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും അലിയാർ മണ്ണൂർ നന്ദിയും പറഞ്ഞു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com