സൗദിയും ഇന്ത്യയും തമ്മില്‍ ഹജജു കരാറില്‍ ഒപ്പുവച്ചു, 1,75,025 ഹാജിമാര്‍ക്ക് ഹജജു ചെയ്യുവാന്‍ അനുമതി

ജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജജു കരാറില്‍ ഒപ്പിട്ടു. സഊദി അറേബ്യയുടെ ഹജജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയും ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്തുമാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരുമായി കരാറില്‍ ഒപ്പിട്ടത്. ഇന്ത്യക്കുവേണ്ടി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമാണ് അധികൃതരുമായി കരാറില്‍ ഒപ്പ്‌ വച്ചത്. ഹജജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങളും കരാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം 1,75,025 ഇന്ത്യന്‍ ഹാജിമാര്‍ക്കാണ് ക്വാട്ട അനുവദിച്ചിട്ടുള്ളത്. 2019-ല്‍ ഒരു ലക്ഷത്തി നാല്‍പതിനായിരം ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹജജ് ചെയ്യുവാന്‍ അവസരം ലഭിച്ചിരുന്നു. 2020ല്‍ ഒരു ലക്ഷത്തി ഇരുപത്തി നാലായിരമായി കുറഞ്ഞു. കോവിഡിനു ശേഷം കഴിഞ്ഞ വര്‍ഷം 79,237 ഇന്ത്യന്‍ ഹാജിമാര്‍ക്കായിരുന്നു ഹജജിന് എത്തിയത്.