അബ്ദുല്‍ മജീദ് നഹക്ക് യാത്രയപ്പ് നല്‍കി സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം(സിഫ്)

ജിദ്ദ: നാലര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ ഫുട്‌ബോള്‍ ക്‌ളബുകളുടെ കൂട്ടായ്മയായ സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം(സിഫ്) എക്‌സിക്യൂട്ടീവ് മെമ്പറും ഉപദേശകനുമായ അബ്ദുല്‍ മജീദ് നഹക്കും, സിഫിന്റെ ആരംഭം മുതല്‍ എല്ലാ അര്‍ത്ഥത്തിലും സഹകരിച്ച് വരുന്ന ആലിക്കല്‍ അക്ബറിനും സിഫ് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

എല്ലാവരോടും ചിരിച്ച് കൊണ്ട് സംസാരിക്കുന്ന സിഫിന്റെ ഉപദേശകനും എക്‌സിക്യൂട്ടീവ് മെമ്പറുമായ നഹാജിയുടെ പ്രവാസം അവസാനിപ്പിച്ചുകൊണ്ടുള്ള തിരിച്ച്‌പോക്ക്, സിഫ് എന്ന സംഘടനക്ക് വലിയ നഷ്ടമാണെന്ന് യാത്രയപ്പ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച സിഫ് ആക്ടിംഗ് പ്രസിഡന്റ് സലീം എരഞ്ഞിക്കല്‍ പറഞ്ഞു.

ആദ്യവര്‍ഷത്തില്‍ ഏഷ്യാറ്റിക് ടീമിന്റെ കൂടെ ആയിരുന്നെങ്കിലും, സിഫിന്റെ ആരംഭം മുതല്‍ക്ക് തന്നെ എല്ലാ ക്ലബ്ബുകാരെയും സ്‌നേഹം കൊണ്ട് കീഴടക്കിയ വ്യക്തിയാണ് അക്കുപ്പ എന്ന് ആലിക്കല്‍ അക്ബര്‍ എന്നും സലീം പറഞ്ഞു.
ചുറ്റും ചെറുപ്പക്കാരുടെ ഒരു വൃത്തമുണ്ടാക്കി എന്നും ചെറുപ്പം സൂക്ഷിക്കുന്ന നഹാജി, എല്ലാവര്‍ക്കും മാതൃകയാണെന്ന് യോഗം ഉല്‍ഘാടനം ചെയ്ത് കൊണ്ട് സിഫ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ പറഞ്ഞു. മറ്റുള്ളവര്‍ നല്ലത് മാത്രം പറയുന്ന അക്കു, ബാങ്കിംഗ് രംഗത്ത് സേവനം ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഒരു നഷ്ടമാണെന്നും അയ്യൂബ് മാസ്റ്റര്‍ പറഞ്ഞു.

വ്യത്യസ്ഥ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടെങ്കിലും അതിനെയെല്ലാം സ്‌നേഹത്തിന്റെ പുഞ്ചിരി കൊണ്ട് ഹൃദയം കീഴടക്കിയ വ്യക്തിയാണ് നഹാജിയെന്ന് സിഫ് ജനറല്‍ സിക്രട്ടറി നിസാം മമ്പാട് പറഞ്ഞു. ബാങ്കിംഗ് സേവനത്തില്‍ പുതിയ സേവനപാത തുറന്ന്, ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് എന്നും സഹായഹസ്തമായിരുന്നു അക്കു എന്നും നിസാം പറഞ്ഞു.
നാസര്‍ ശാന്തപുരം, സലാം കാളികാവ്, അബൂ കട്ടുപ്പാറ, സിദ്ധീഖ് കതിച്ചാല്‍, സഹീര്‍ പി.ആര്‍, നിസാം പാപ്പറ്റ, മന്‍സൂര്‍ കെ.സി, യാസര്‍ അറഫാത്ത്, റഹീം വലിയോറ, ഫിറോസ് ചെറുകോട്, ശിഹാബ് പറവൂര്‍, തമീം കെ.പി തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിച്ചു.

നല്ലൊരു ഫുട്ബാള്‍ പ്‌ളെയറായിട്ടും, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സിഫിലേക്ക് എത്താന്‍ വൈകിയത് എന്ന് മജീദ് നഹ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സിഫിനെ പോലുള്ള സംഘടന ഈ കാലഘട്ടത്തില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും, ഇതിനെ എക്കാലത്തും നിലനിര്‍ത്തികൊണ്ട് പോകണമെന്ന് സിഫിന്റെ ഭാരവാഹികളെ അദ്ദേഹം ഓര്‍മിപ്പിച്ചു. ഏതൊരു മനുഷ്യനും ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ചെയ്തതെന്നും, അതിന് ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ അകമഴിഞ്ഞ സപ്പോര്‍ട്ടുണ്ടായിരുന്നെന്നും മറുപടിയായി അക്കു പറഞ്ഞു.

ഷഫീഖ് പട്ടാമ്പി സ്വാഗതവും, സിഫ് സെക്രട്ടറി അന്‍വര്‍ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.