കുറ്റകരമായ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് യൂട്യൂബിനോട് സൗദി അറേബ്യ

ജിദ്ദ: മുല്ല്യങ്ങള്‍ക്ക് നിരക്കാത്ത കുറ്റകരമായ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യ യൂട്ട്യൂബിനോട് ആവശ്യപ്പെട്ടു. ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ എന്നിവരാണ് ഇന്ന് യുട്യൂബിനോട് ഈ അവശ്യം ഉന്നയിച്ചിരിക്കുന്നത്.

വിവിധ ഡിജിറ്റല്‍ പാറ്റ്‌ഫോമുകളിലെ ഉള്ളടക്കം പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യൂട്യൂബ് പരസ്യങ്ങളില്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്തത് കണ്ടെത്തിയിട്ടുണ്ട്. നിരീക്ഷണത്തിന്റെ ഭാഗമാണ് ജിസിഎഎം, സിഐടിസിയും ഗൂഗിള്‍ അഫിലിയേറ്റിനെ അഭിസംബോധന ചെയ്ത ഒരു സംയുക്ത പ്രസ്താവനയില്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

‘ഇസ്‌ലാമിക, സാമൂഹിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ ഉള്ളടക്കവും പ്രക്ഷേപണവും രാജ്യത്തിന്റെ മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങളുടെ ലംഘനമാണ്. യൂട്യൂബ് ഈ മുല്ല്യങ്ങളും തത്വങ്ങളും ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് യൂട്യൂബ് ഈ പരസ്യങ്ങള്‍ നീക്കം ചെയ്യണം. നിയന്ത്രണങ്ങള്‍ പാലിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുറ്റകരമായ ഉള്ളടക്കത്തിന്റെ പ്രക്ഷേപണം തുടരുകയാണെങ്കില്‍, ടെലികമ്മ്യൂണിക്കേഷന്‍ നിയമത്തിനും ഓഡിയോവിഷ്വല്‍ മീഡിയ നിയമത്തിനും അനുസൃതമായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രസ്താവന പറഞ്ഞു.