സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സംസ്‌ഥാനത്തെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.പത്ത് , പ്ലസ് വണ്‍, പ്ലസ്ടു,ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ ക്ലാസുകൾ ഫെബ്രുവരി 7 നു തുടങ്ങും.കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചത്.

ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം തുടരും. ഞായറാഴ്ച ആരാധനയ്ക്ക് അനുമതിയുണ്ട്. ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കാവുന്നവരുടെ എണം 20 ആക്കി.ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വര്‍ഷവും പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി  പരിമിതപ്പെടുത്തണം. ആറ്റുകാൽ പൊങ്കാല വഴിയരികിൽ വേണ്ടെന്നും ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.

നിലവില്‍ കൊല്ലം ജില്ലമാത്രമാണ് സി കാറ്റഗറിയിലുള്ളത്.കാറ്റഗറി ‘ബി’ യില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി ‘എ’ യില്‍പ്പെടും. കാസര്‍ഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക