കുറുക്കൻമൂലയെ വിറപ്പിച്ച് വീണ്ടും പുലിയിറങ്ങി; പുതിയ കാൽപാടുകൾ കണ്ടെത്തി

വയനാട്: കുറുക്കൻമലയിൽ ഇന്ന് പുലർച്ചയും പുലിയിറങ്ങി.കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരവേയാണ് ഇന്ന് പുലർച്ചെയും കാല്പാടുകൾ കണ്ടത്.വനം വകുപ്പ് സംഘം മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. കഴുത്തില്‍ മുറിവേറ്റ നിലയിലാണ് കടുവ. കടുവക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയില്‍ ചിത്രം പതിഞ്ഞത്.
അതിനിടെ കടുവയെ പിടികൂടാനുള്ള നീക്കങ്ങൾ വനംവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കടുവയെ തിരയാന്‍ കഴിഞ്ഞ ദിവസം കുങ്കിയാനകളെ എത്തിച്ചിരുന്നു. മുത്തങ്ങ വന്യ ജീവി സങ്കേതത്തില്‍ നിന്നുമാണ് രണ്ടു കുങ്കിയാനകളെ എത്തിച്ചത്. ഇന്ന് രാവിലെ വീണ്ടും കുങ്കിയാനകളെ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്.

മുറിവുകളുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാതെ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം. ഇതുവരെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വളർത്ത് മൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടം പരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും കടുവ ഒരു ആടിനെ കൊന്നിരുന്നു. ജനങ്ങളുടെ ആശങ്ക ശക്തമായതോടെയാണ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വനം വകുപ്പിൻ്റെയും പോലിസിൻ്റെയും വന്‍ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.ഡ്രോണുകളുപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്.

കടുവാ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തും. പാല്‍ പത്ര വിതരണ സമയത്തും പോലിസും വനംവകുപ്പും സുരക്ഷയൊരുക്കും. കുറുക്കന്‍മൂലയില്‍ വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്‌ഇബിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന സ്ഥലങ്ങള്‍ വെട്ടിതെളിക്കാന്‍ റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.