ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരെ മറികടന്ന് സ്ത്രീകളുടെ എണ്ണം;1,000 പുരുഷന്മാർക്ക് 1,020 സ്ത്രീകൾ എന്നതാണ് പുതിയ അനുപാതം

ന്യൂഡല്‍ഹി:രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടെ എണ്ണത്തെയും മറികടന്നു. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ സ്ത്രീ-പുരുഷ അനുപാതം.നവംബര്‍ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ (എന്‍എഫ്എച്ച്എസ്) വ്യക്തമാക്കുന്നത്.
എൻഎഫ്എച്ച്എസ് നടത്തിയ സർവേയിൽ ഇത് ആദ്യമായാണ് അനുപാത കണക്കിൽ സ്ത്രീകളുടെ എണ്ണം കൂടുന്നത്. 2005-2006ല്‍ നടത്തിയ സര്‍വേയില്‍ സ്ത്രീപുരുഷ അനുപാതം തുല്യമായിരുന്നു. 2015-16ല്‍ 1000 പുരുഷന്മാര്‍ക്ക് 991 സ്ത്രീകള്‍ എന്ന നിലയില്‍ അനുപാതം താഴ്ന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടിഎഫ്ആര്‍- ടോട്ടല്‍ ഫെര്‍ട്ടാലിറ്റി റേറ്റ്) രണ്ടായി കുറഞ്ഞു. നേരത്തെ 2.2 ശതമാനമായിരുന്നു രാജ്യത്തെ പ്രത്യുല്‍പ്പാദന നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019-2021 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് പ്രത്യുല്‍പാദന നിരക്ക് വീണ്ടും കുറയുന്നതായി പറയുന്നത്.
ദേശീയ കുടുംബ ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വേയുടെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്. ഏറ്റവും കുറവ് പ്രത്യുല്‍പ്പാദന നിരക്ക് ഛണ്ഡിഗഢിലാണ്, 1.4 ശതമാനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനളിലെല്ലാം പ്രത്യുല്‍പ്പാദന നിരക്ക് 2.1 ശതമാനത്തില്‍ കൂടുതലാണ്. ബിഹാറിലാണ് ഏറ്റവും കൂടുതല്‍, മൂന്ന് ശതമാനമാണ് നിരക്ക്.






