യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

ബെലഗാവ്: പ്രണയത്തിന്‍റെ പേരില്‍ കൊലപാതകം. പെണ്‍കുട്ടിയുടെ വീട്ടുക്കാർ യുവാവിനെ കൊന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിച്ചു. ഇരുപത്തിന്നാല് കാരന്‍ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്.

തലയറുത്ത നിലയിലായിരുന്നു മൃതദേഹം. ബെലഗാവി സ്വദേശിയായ 21 കാരിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടി അബ്ബാസിനൊപ്പം ഒളിച്ചോടി.

എന്നാല്‍ ബെലഗാവി അതിര്‍ത്തിയില്‍ വച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും കണ്ടെത്തി. അബ്ബാസിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേഷിക്കുവായിരുന്നു.

പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവില്‍പോയി. ബെലഗാവിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ് മുല്ല. പെണ്‍കുട്ടി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.