ചേതനയറ്റ നിഥിനയുടെ മൃതദേഹം വീട്ടിലേക്ക്; സംസ്കാരം ബന്ധുവീട്ടില്‍

വൈക്കം: സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിനയുടെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് നിഥിനയും അമ്മയും താമസിച്ചിരുന്ന വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. അവിടെ  പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം തുറവേലിക്കുന്നിലെ ബന്ധുവീട്ടിലെത്തിച്ചത്. ഇവിടെയാണ് മൃതദേഹം സംസ്‌കരിക്കുക.

മരണം സംഭവിച്ചത്  രക്തം വാര്‍ന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലേറ്റ മുറിവ് ആഴത്തിലും  വീതിയിലുമുള്ളതായിരുന്നു. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജൻ  പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

താനുമായുള്ള രണ്ട് വര്‍ഷത്തെ പ്രണയബന്ധത്തില്‍ നിന്ന് അകന്നുപോയതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് നിഥിനയെ ആക്രമിച്ചതെന്നാണ് പ്രതിയായ അഭിഷേക് മൊഴി നല്‍കിയത്. മുന്‍കൂട്ടി തീരുമാനിച്ചിട്ടല്ല കൊലപാതകമെന്ന് അഭിഷേക് നൽകിയ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. കൊല നടത്താൻ ഉപയോഗിച്ച മൂര്‍ച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ കടയില്‍ നിന്ന് വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിഥിനയുടേയും അമ്മയുടേയും ഫോണിലേക്ക് അഭിഷേക് നിരന്തരം അസഭ്യസന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.

ഫുഡ് ടെക്‌നോളജി കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് കോളേജില്‍ എത്തിയപ്പോഴായിരുന്നു നിഥിനയെ അഭിഷേക് ആക്രമിച്ചത്. രോഗാതുരയായ അമ്മ ബിന്ദുവിൻ്റെ ഏക പ്രതീക്ഷയായിരുന്നു മകൾ നിഥിന.പഠിച്ച് നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാമെന്ന മോഹങ്ങളായിരുന്നു അവൾക്ക്.അത് കുടിയാണ് അഭിഷേക് അറുത്തുമാറ്റിയത്.

Top