വിജിലന്‍സിന് പുല്ലുവില, കിളിയന്തറ ചെക്ക് പോസ്റ്റില്‍ കൈക്കൂലി തുടര്‍ക്കഥയാവുന്നു

ഇരിട്ടി: വിജിലന്‍സ് റെയ്ഡിന് പുല്ലുവില, കിളിയന്തറ ചെക്ക് പോസ്റ്റില്‍ കൈക്കൂലി തുടരുന്നു. കൈക്കൂലി വാങ്ങുന്നുവെന്ന് നിരവധി പത്ര, ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തവരുന്നതിന്റെ അടിസ്ഥാനത്തില്‍ വിജിയന്‍സ് നിരന്തരം റെയ്ഡ് തുടരുന്നതിനിടയിലും കിളിയന്തറ ചെക്ക് പോസ്റ്റില്‍ മോട്ടോര്‍ വാഹന വകുപ്പ് കൈക്കൂലി വാങ്ങുന്നത് നിത്യ സംഭവമാകുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണം വിജിലന്‍സ് കണ്ടെത്തിയിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിയമം ലംഘിച്ച് അതിര്‍ത്തിയിലെത്തുന്ന ചരക്കുവാഹനങ്ങളില്‍ നിന്നാണ് മുന്നൂറും അഞ്ഞൂറും രൂപ മോട്ടോര്‍ വാഹന പരിശോധനയുടെ മറവില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത്. അമിത ഭാരം കടത്തിവരുന്ന ലോറികളും പിക്കപ്പ് വാഹനങ്ങളും കൈക്കൂലി നല്‍കിയാണ് കടന്നുപോകുന്നത്. ചെക്ക് പോസ്‌ററ് കടന്നുവരുന്ന ലോറികള്‍ ചെക്ക് പോസ്റ്റില്‍ സ്ഥാപിച്ച ഭണ്ഡാര സമാനമായ പെട്ടിയിലേക്ക് കൈക്കൂലി നിക്ഷേപിക്കുന്നു. ഇതു ശേഖരിക്കുന്നതിനായി കമ്മീഷന്‍ ഇനത്തില്‍ പുറത്തുനിന്നുള്ള ആളുകളെ ഉദ്യോഗസ്ഥര്‍ ചുമതലപ്പെടുത്തുന്നതായും രഹസ്യ വിവരമുണ്ട്.

ഇക്കഴിഞ്ഞ ദിവസം അന്യ സംസ്ഥാനത്തു നിന്നും വരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ മൂന്നെണ്ണമാണ് ഇന്‍ഷൂറന്‍സ് ഇല്ലാതെ ചെക്കുപോസ്റ്റു പിന്നിടുകയും സമീപ സ്‌റ്റേഷനിലെ പോലീസ് പട്രോള്‍ ഉദ്യോഗസ്ഥര്‍ ലോറിയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനങ്ങള്‍ ഇന്‍ഷൂര്‍ ഇല്ലാതെയാണ് സര്‍വ്വീസ് നടത്തുന്നതെന്ന് കണ്ടെത്തിയതത്രെ. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്കായി അധികാര കേന്ദ്രങ്ങളെ സ്വാധീനിച്ചും കൈമടക്ക് നല്‍കിയും ഭരണ സ്വാധീനമുപയോഗിച്ചും പോസിറ്റിംഗ് വാങ്ങിച്ചെടുക്കുന്നുണ്ട്. ഏതാനും ദിവസം മുന്‍പ് ചെക്ക് പോസ്റ്റില്‍ കൈക്കൂലി വാങ്ങുന്നത് ചോദ്യം ചെയ്ത മറ്റൊരു വകുപ്പിലെ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുന്ന രീതിയിലാണ് മോട്ടോര്‍ വകുപ്പ് ജീവനക്കാരന്‍ പെരുമാരിയതെന്നും അറിവായിട്ടുണ്ട്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിലവിലെ നിയമ സംവിധാനങ്ങള്‍ പോരാത്തിടത്തോളം ഇത്തരം കൈക്കൂലിക്കാര്‍ ചെക്കു പോസ്റ്റുകളില്‍ നിയമത്തെ വെല്ലുവിളിച്ച് വിലസും എന്നതില്‍ തര്‍ക്കമില്ല.