ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്രം

ദില്ലി: ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്രം. 27 ശതമാനം ഒബിസി സംവരണ പരിധിയിൽ ട്രാൻസ്ജെൻഡറുകളെയും കൊണ്ടുവരാനുള്ള മന്ത്രിസഭാ കുറിപ്പ് തയ്യാറായി.
സുപ്രീംകോടതി ഉത്തരവുള്ളതിനാൽ നിയമതടസ്സം ഉണ്ടാവില്ലെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതോടെ 27 ശതമാനം സംവരണ പരിധിയിൽ ട്രാൻസ്ജെൻഡുറുകളും ഉൾപ്പെടും. സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഒരു വര്‍ഷം നീണ്ടുനിന്ന നടപടിക്ക് പിന്നാലെയാണ് ശുപാർശ മുന്നോട്ട് വച്ചത്. വിവിധ മന്ത്രാലയങ്ങള്‍, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ എന്നിവയുൾപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നിർദ്ദേശം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ട്രാന്‍സ്‌ജെന്‍ഡറുകളെ ഒരു ലിംഗവിഭാഗമായി കണക്കാക്കണമെന്നും അവരെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍’ ആയി പരിഗണിക്കണമെന്നും 2014ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഏഴ് വർഷത്തിന് ശേഷമാണ് ഇക്കാര്യത്തിൽ മന്ത്രിസഭ കുറിപ്പ് തയ്യാറാക്കിരിക്കുന്നത്. വിഷയത്തില്‍ പാർലമെന്‍റിന്‍റെ അംഗീകാരം ലഭിച്ച ശേഷം രാഷ്ട്രപതി ഒപ്പിടുന്നതോടെയാകും ഭേദഗതി പ്രാബല്യത്തിൽ വരിക.






