9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന സംഭവത്തിലേക്ക് നയിച്ചത് അച്ഛൻ്റെ മാനസികാസ്വസ്ഥ്യമെന്ന് പൊലീസ്

കണ്ണൂര്‍: കഴിഞ്ഞ ദിവസമാണ് കണ്ണൂർ എരുവേശ്ശിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സംഭവത്തിലേക്ക് നയിച്ചത്  അച്ഛന്‍റെ മാനസീക അസ്വാസ്ഥ്യമാണെന്ന് പൊലീസ്. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

യുവാവിന്‍റെ മാനസീക അസ്വാസ്ഥ്യമാണ് ദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് കണ്ണൂർ റൂറൽ എ സ് പി  പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ഗ്രാമത്തെ നടുക്കിയ സംഭവം ഉണ്ടായത്. വീട് പുറത്ത് നിന്ന് പൂട്ടി തന്‍റെ അമ്മയെയും  മുറിക്കകത്താക്കി പൂട്ടിയ ശേഷമാണ് സതീശൻ കുഞ്ഞിനെയും ഭാര്യയെയും ആക്രമിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വാക്കത്തി കൊണ്ട് ഭാര്യയും ഒൻപതുമാസം പ്രായമായ മകന്‍ ധ്യാൻ ദേവിനെയും പലതവണ വെട്ടി. പിന്നീട്  അതേ കത്തി കൊണ്ട്  സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. അഞ്ചുവിന്‍റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വാതിൽ ചവിട്ട് പൊളിച്ച് രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചു.

തലയ്ക്ക് പിന്നിൽ വെട്ടേറ്റ കുഞ്ഞ് തൽക്ഷണം മരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു അപകട നില തരണം ചെയ്തിട്ടുണ്ട്. വിദേശത്ത് ഹോട്ടൽ നടത്തിയിരുന്ന സതീഷൻ അഞ്ച് വർഷം മുമ്പാണ് വിവാഹം കഴിച്ചത്. നാട്ടിൽ തിരിച്ചെത്തിയിട്ട്  മൂന്നു വർഷമായി.  പല ജോലികളും ചെയ്തുവരികയായിരുന്നു.  സതീശൻ്റെയും മകന്‍ ധ്യാൻദേവിൻ്റെയും സംസ്കാരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് എരുവേശ്ശിയിൽ നടക്കും.