പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താം, സുപ്രീം കോടതിയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുമതി നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിൻ്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു. പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിൾ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുക. ചോദ്യപേപ്പർ നേരത്തെ തന്നെ സ്കൂളികളിൽ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തി കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത രീതിയിലായിരിക്കും പരീക്ഷ നടത്തുക. മുഖ്യമന്ത്രിയെ കണ്ട് സ്കൂൾ തുറക്കുന്നുൾപ്പടെ തീരുമാനിക്കും.

പരീക്ഷ നടത്തുന്നതിനെതിരെ ചിലർ പ്രചാരണം നടത്തുന്നുണ്ട്. പരീക്ഷ എഴുതാനാഗ്രഹിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. സ്കൂൾ തുറക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. സ്കൂൾ തുറക്കുന്നതിനെ സംബന്ധിച്ച് മികച്ച ആലോചന വേണമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പ്ലസ് വൺ പരീക്ഷ നടത്തുന്നതിനെതിരെ 48 വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമർശിച്ചിരുന്നു.