വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും വീട്ടില്‍ക്കയറി ആക്രമിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും വീട്ടിൽ കയറി ആക്രമിച്ചു. റിട്ട. എസ്.ഐ യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വീട്ടില്‍ക്കയറി ഇവരെ ആക്രമിച്ചത്. കരുനാഗപ്പള്ളി സ്വദേശി ശ്രീകുമാറിനെയും അമ്മയെയുമാണ് റിട്ട. എസ്.ഐ. ചവറ സ്വദേശി റഷീദ് ഉള്‍പ്പെടെയുള്ളവർ മര്‍ദിച്ചത്. ആക്രമണത്തില്‍ ശ്രീകുമാറിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. മര്‍ദനം തടയാനെത്തിയ സമീപവാസിയായ സ്ത്രീയ്ക്കും പരിക്കേറ്റു. ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. റഷീദും സംഘവും വീട്ടില്‍ക്കയറി ക്രൂരമായി മര്‍ദിച്ചെന്നാണ് ശ്രീകുമാര്‍ പറയുന്നത്. മര്‍ദനത്തിൻ്റെ  ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. റഷീദിൻ്റെ  മകൻ്റെ അനധികൃത നിര്‍മാണത്തിനെതിരേ ശ്രീകുമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് ശ്രീകുമാറിൻ്റെ ആരോപണം.

സംഭവത്തില്‍ റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉള്‍പ്പെടെയുള്ള നാലുപേരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലുള്ള ശ്രീകുമാറിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വധശ്രമം ഉള്‍പ്പെടെ ചുമത്തി ഇവര്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Top