നിപ ആശങ്ക ഒഴിയുന്നു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ഹാഷിമിൻ്റെ  സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് (എന്‍.ഐ.വി) അയച്ച അഞ്ച് സാംപിളുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ച 15 സാംപിളുകളുമാണ് നെഗറ്റീവായത്. ഇതിനോടകം 30 പേരുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 30 ഉം നെഗറ്റീവാണ്. ഇനി 21 പേരുടെ സാംപിളുകളുടെ ഫലം വരാനുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 68 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. രോഗലക്ഷണങ്ങളുള്ള എല്ലാവരുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ചെറിയ പനി, തലവേദന എന്നിവയടക്കമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റി നിലവില്‍ ആശങ്കപ്പെടേണ്ടതിലെന്നും ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു.

നിപയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവസാന കേസ് റിപ്പോര്‍ട്ട് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ പൂര്‍ണമായും ഈ കേസില്‍ നിന്ന് മറ്റ് കേസുകളില്ല, നിപ മുക്തമായി എന്ന് പറയാന്‍ കഴിയുകയുള്ളൂ. നിയന്ത്രണങ്ങള്‍ ഏത് രീതിയിലാണ് എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.

Top