ഐഎന്‍എല്‍ യോഗത്തില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ തമ്മിലടി

♠ ഹരിത പി.വി

ലീഗിന് സമൂദായ വിഷയത്തില്‍ തീവ്രത പോരെന്ന് പറഞ്ഞവര്‍ അധികാരത്തിനായി കലപിലകൂടുന്ന താണ് ഐ.എന്‍.എല്‍ എന്ന വാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്.

കൊച്ചി: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ഐഎന്‍എല്‍ യോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് യോഗം പിരിച്ചുവിട്ടതായി പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതോടെ ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം എതിര്‍ചേരിയായ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ ഹോട്ടലില്‍ തന്നെ തുടരുന്നു. പ്രവര്‍ത്തകര്‍ തമ്മില്‍ ചീത്ത വിളികളും പ്രതിഷേധങ്ങളും തുടരുകയാണ്.

സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസ് എത്തിയിട്ടുണ്ട്. യോഗം തുടങ്ങിയപ്പോള്‍തന്നെ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നാണ് അബ്ദുള്‍ വഹാബ് പറയുന്നത്. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിനു വിത്തുപാകിയത്. കാസിം ഇരിക്കൂര്‍ മോശമായാണത്രേ പ്രതികരിച്ചത്. ഇതാണ് യോഗത്തില്‍ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. തടര്‍ന്ന് യോഗം നിര്‍ത്തിവെച്ചതായി അറിയിക്കുകയായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഐ.എന്‍.എല്‍ യോഗം ചേര്‍ന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരുന്നിട്ടും കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചാണ് ഐഎന്‍എല്‍ ഹോട്ടലില്‍ യോഗം സംഘടിപ്പിച്ചത്. ഹോട്ടലിന് എതിരെ കൊവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ യോഗം സംഘടിപ്പിച്ച ഐ.എന്‍.എല്‍ നേതാക്കള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കാത്തത് ഭരണ കക്ഷിയില്‍ പെട്ടവരായതുകൊണ്ടാണോ എന്നാണ് പൊതുവെ ചോദ്യമുയരുന്നത്.

ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട്, ലീഗ് കോണ്‍ഗ്രസുമായുള്ള ബന്ധം വിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് 1994ല്‍ ഐ.എന്‍.എല്‍ രൂപീകരിക്കുന്നത്. മുസ്‌ലിം ലീഗിന് സമുദായ താല്‍പര്യം സംരക്ഷിക്കുന്നതില്‍ താല്‍പര്യമില്ലെന്നും തീവ്രത പോരെന്നും പറഞ്ഞ് രുപീകരിച്ച ഐ.എന്‍.എല്‍ ഇപ്പോള്‍ സ്ഥാനമാനങ്ങള്‍ക്കും അധികാരത്തിനും പിറകെ പോകുന്നതും, അംഗങ്ങള്‍ തമ്മില്‍ കലഹിക്കുന്ന കാഴ്ചയുമാണ് കാണുന്നത്. സമൂദായ താല്‍പരയമല്ല, പകരം വയറ്റുപിഴപ്പും സ്ഥാനമാനങ്ങളുമാണ് നേതാക്കളുടെ ലക്ഷ്യമെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സമുദായ അംഗങ്ങള്‍തന്നെ ഇപ്പോള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കയാണ്.

മുസ്‌ലിം ലിഗിനെതിരെ ബദല്‍ സ്വപ്നം കണ്ട് ഐ.എന്‍.എല്‍നെ വളര്‍ത്താന്‍ ശ്രമിച്ച സി.പി.എം അടക്കമുള്ള ഇടതുപക്ഷം ഇപ്പോള്‍ നിരാശയിലാണ്.