സുമനസുകള്‍ കൈകോര്‍ത്തപ്പോള്‍ കുഞ്ഞുമുഹമ്മദിനായി 18 കോടി ഒഴുകിയെത്തി

♠ ഹരിത പി.വി

മാട്ടൂല്‍: അപൂര്‍വ്വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മാട്ടൂല്‍ സ്വദേശി ഒന്നരവയസുകാരന്‍ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ ലോകമെമ്പാടുമുള്ള സുമസുകള്‍ കൈകോര്‍ത്തപ്പോള്‍ കുഞ്ഞുമുഹമ്മദിനായി 18 കോടിവോളം രൂപയാണ് ഒഴുകിയെത്തിയത്. കൃത്യമായ കണക്ക് പിന്നീട് വെളിപ്പെടുത്തുമെങ്കിലും ഏകദേശം പ്രതീക്ഷിച്ച പണം വന്നെത്തിയതായി കുഞ്ഞുമുഹമ്മദിന്റെ ചികിത്‌സക്കായി രുപം കൊണ്ട കമ്മിറ്റി അറിയിച്ചു.

ഒന്നരവയസുകാരന്‍ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ സഹകരിച്ച സുമസുകള്‍ക്ക് കമ്മിറ്റിയും കുട്ടയിയുടെ രക്ഷിതാക്കളും ബന്ധുക്കളും നന്ദി അറിയിച്ചു.
തന്റെ അനിയന്‍ മുഹമ്മദിനെയെങ്കിലും രക്ഷിക്കണമെന്ന ഇതേരോഗം ബാധിച്ച പെങ്ങള്‍ അഫ്രയുടെ അഭ്യര്‍ഥനയുടെ വാര്‍ത്ത വീഡിയോസഹിതം ഗള്‍ഫ് മലയാളി ഡേട്ട് ഇന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വിവിധ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേശികളെ ക്ഷയിപ്പിക്കുന്ന അപൂര്‍വ്വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഒന്നരവയസുകാരന്‍ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധിപേരാണ് സഹായവങ്ങള്‍ ചൊരിഞ്ഞത്.

കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സെന്‍ട്രല്‍ സ്വദേശിയായ റഫീഖിന്റെയും മറിയത്തിന്റെയും മുന്നാമത്തെ മകനാണ് അപൂര്‍വ്വ രോഗത്തിനടിമയായ മുഹമ്മദ്. ഈ ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് ഒരു ഡോസ് മരുന്നിന് പതിനെട്ട് കോടി രൂപ വിലയുള്ള മരുന്നാണ് വേണ്ടിയിരുന്നത്. മൂത്തമകള്‍ അഫ്രയ്ക്കും ഇതേ രോഗം ബാധിച്ച് കിടപ്പിലാണ്.