കുഞ്ഞിന്റെ അമ്മയെത്തേടി വിഷ്ണുവടക്കം അലയുമ്പോഴും ഒരു ഭാവഭേദവും പ്രകടിപ്പിക്കാതെ ഇവർക്കൊപ്പം രേഷ്മയും ഉണ്ടായിരുന്നു. രേഷ്മ ഗർഭിണിയാണെന്ന വിവരംപോലും മറ്റാർക്കും അറിയാത്തതിനാൽ ആരും സംശയിച്ചിരുന്നില്ല. ഒട്ടേറെപ്പേരെ ചോദ്യംചെയ്യുകയും പോലീസ് നായയും ഫൊറൻസിക് വിദഗ്‌ധരും പരിശോധനനടത്തുകയും ചെയ്തിരുന്നു.
ഭർത്താവ് ജോലിക്കുപോകുന്ന സമയത്ത് രേഷ്മ സാമൂഹികമാധ്യമത്തിലൂടെ കൊല്ലം സ്വദേശിയുമായി ആശയവിനിമയം നടത്തുക പതിവായിരുന്നു. മൂന്നുവയസ്സുള്ള ഒരു പെൺകുഞ്ഞിൻറെ അമ്മകൂടിയായ രേഷ്മ. ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു ചെന്നാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് അയാൾ വാക്കുനൽകി. കാമുകനൊപ്പം പോകുന്നതിന് തയ്യാറെടുക്കവെയാണ് രേഷ്മ രണ്ടാമതും ഗർഭിണിയായത്. ഗർഭവും കുഞ്ഞും പുതിയബന്ധത്തിന് തടസ്സമാകുമെന്നുകണ്ടാണ് ഗർഭിണിയാണെന്ന വിവരം ഭർത്താവിൽനിന്നുപോലും മറച്ചുെവച്ചതെന്ന് രേഷ്മ പോലീസിനോടുപറഞ്ഞു.
വൈദ്യപരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് കൊല്ലത്തെ താത്‌കാലിക കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കി റിമാൻഡ് ചെയ്തു. രേഷ്മയുടെ ബന്ധുക്കൾക്ക് കേസിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.






