പരിഷ്‌കാരത്തിന് കേന്ദ്രം അനുവദിക്കുന്ന അധികവായ്പ ഗുണമുണ്ടെങ്കില്‍ മാത്രം സ്വീകരിക്കും: ധനമന്ത്രി ബാലഗോപാല്‍

തിരവനന്തപുരം: വൈദ്യുതി മേഖലാ പരിഷ്‌കാരത്തിന് കേന്ദ്രം അനുവദിക്കുന്ന അധികവായ്പ സംസ്ഥാന താത്പര്യത്തിന് ഗുണകരമാണെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

അതേസമയം വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാതെതന്നെ കേന്ദ്രം നിര്‍ദേശിച്ച അധികവായ്പ എടുക്കാമെന്ന് കേരകള വൈദ്യുതി ബോര്‍ഡ്. അതേസമയം വൈദ്യുതിയുടെ ഇപ്പോഴത്തെ നിരക്ക് വര്‍ദ്ദിപ്പിക്കേണ്ടിവരും. വൈദ്യുതിമേഖലയില്‍ കേന്ദ്രം നിര്‍ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ ഉറപ്പുവരുത്തണം. എങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനം കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
ബോര്‍ഡിനുള്ള നഷ്ടം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതിന് നാലുവര്‍ഷത്തെ സാവകാശമുണ്ട്. പദ്ധതിയില്‍ ചേരാനുള്ള അര്‍ഹതാ മാനദണ്ഡം വൈദ്യുതി വിതരണത്തിന്റെ സ്വകാര്യവത്കരണം എന്ന ധാരണപത്രത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒപ്പിടണം. ഇതിലുടെ കേരളത്തിന് ഒരുവര്‍ഷംകൊണ്ട് 4800 കോടിരൂപ അധികം ലഭിക്കും.

ഇതുമായി ബന്ധപ്പെട്ട സാധ്യത പരിശോധിക്കാന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്ങും ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ളയും ചര്‍ച്ചനടത്തി. സ്വകാര്യവത്കരിക്കാതെയും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറാതെയും പദ്ധതിയില്‍ അര്‍ഹതനേടുന്നതിനുള്ള പ്രവര്‍ത്തനമികവ് ബോര്‍ഡിനുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. ശമ്പളപരിഷ്‌കരണമനുസരിച്ച് പെന്‍ഷന്‍ ഫണ്ടില്‍ തുക വകയിരതിനെ തുടര്‍ന്ന് ഈവര്‍ഷം ബോര്‍ഡിന് 1750 കോടി രൂപയാണ് നഷ്ടമുള്ളത്. എന്നാല്‍, വൈദ്യുതിനിരക്കിലൂടെ നികത്തേണ്ട 6800 കോടിരൂപയുടെ വരുമാനക്കമ്മി ബോര്‍ഡിനുണ്ട്. ജനങ്ങള്‍ക്ക് കടുത്ത ആഘാതമുണ്ടാകാതെ ഇത് പിരിച്ചെടുക്കാനണ് ശ്രമം.