തലശേരി നഗരസഭാ പരിധിയില്‍ പ്രതിസ്ധിയിലായി മത്സ്യ തൊഴിലാളി കുടുംബങ്ങള്‍

തലശേരി: നഗരസഭാ പരിധിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പ്രതിസ്ധിയിലായി മത്സ്യ തൊഴിലാളി കുടുംബങ്ങള്‍. നാല്‍പത്തി ആറാം വാര്‍ഡിലെ ചര്‍ച്ച് കോംപൗണ്ട്, സെന്റ് പീറ്റേഴ്‌സ് നായനാര്‍ കോളനി എന്നിവടങ്ങളില്‍ താമസിക്കുന്ന 37 പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ്  സ്ഥിരീകരിച്ചത്. അവരുടെ കുടുംബങ്ങളും നിരീക്ഷണത്തില്‍ കഴിയുകയാണ്.

നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ മാത്രമേ മത്സ്യ ബന്ധനത്തിനു പോകാന്‍ സാധിക്കുകയുള്ളു. തൊഴില്‍ ഇല്ലാതായതോടെ വരുമാനവും നിലച്ചിരിക്കുകയാണ്. വാര്‍ഡിലെ ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ടെന്‍സി നോമിസിന്റ നേതൃത്തില്‍ ജാഗ്രതാ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. അതോടൊപ്പം നല്ലൊരു വളന്റിയര്‍ ടീമും രംഗത്തുണ്ട് തീരദേശ വാര്‍ഡുകളായ 47, 41, 42 എന്നിവടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥിരീകരിച്ചത്  നാല്‍പത്തി ആറാം വാര്‍ഡായ കൈവട്ടത്താണ്. അടിയന്തിരമായി മത്സ്യ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണമെന്നാണ് ആവശ്യം. മത്സ്യതൊഴിലാളികള്‍, കൂലി തൊഴിലാളികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ തുടങ്ങിയവരാണ് ഏറെയും ഇവിടെ താമസിക്കുന്നത്.