ശൈലജ ടീച്ചര്‍ ഒഴികെ സി.പി.എമ്മില്‍നിന്നുള്ള മറ്റുള്ളവരെല്ലാം പുതുമുഖ മന്ത്രിമാരാകും

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ രണ്ടാം മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍. അവസാന ഘട്ട ചര്‍ച്ചകള്‍ എ.കെ.ജി. സെന്ററില്‍ നടക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാരായിരുന്നു സി.പി.എമ്മിനുണ്ടായിരുന്നത്. ഇത്തവണ നേരത്തെ ഉണ്ടായിരുന്നതില്‍നിന്നും ഒരു മന്ത്രിസ്ഥാനം സി.പി.എം. ഘടക കക്ഷികള്‍ക്ക് വിട്ടുകൊടുക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മുഖ്യ മന്ത്രി പിണറായിയെ കൂടാതെ ശൈലജ ടീച്ചര്‍ വീണ്ടും മന്ത്രിമാരാകുമെങ്കിലും മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാകുവാനാണ് സാധ്യത.
സ്പീക്കര്‍ ഒരു വനിത ആകുവാനാണ് സാധ്യത. കെ.കെ ശൈലജ അല്ലെങ്കില്‍ വീണ ജോര്‍ജ് ഇവരില്‍ ഒരാള്‍ സ്പീക്കറായേക്കും. മുസ്‌ലിം പ്രാതിനിധ്യമായി മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍ എന്നിവരിലൊരാള്‍ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.
വീണ ജോര്‍ജ് സ്പീക്കര്‍ സ്ഥാനത്തില്ലെങ്കില്‍ മന്ത്രിയായുണ്ടാകും. എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരും മന്ത്രിമാരാകുമെന്ന സൂചന ലഭിക്കുന്നുണ്ട്.

വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, പി.പി ചിത്തരഞ്ജന്‍, വി.എന്‍ വാസവന്‍, എം. ബി. രാജേഷ്, പി. നന്ദകുമാര്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവരുടെ പേരും മന്ത്രിമാരായി പരിഗണിക്കുന്നുണ്ട്. കെ.ടി. ജലീലിനെ പരിഗണക്കുന്നില്ലെങ്കില്‍ വി. അബ്ദുറഹ്‌മാനെ പരിഗണിച്ചേക്കും.

രണ്ട് വനിതകള്‍ വേണമെന്ന് തീരുമാനിച്ചാല്‍ രണ്ടാം മന്ത്രിയായി കാനത്തില്‍ ജമീലയ്‌ക്കോ ആര്‍. ബിന്ദുവിനോ സാധ്യത തെളിയും. പാലക്കാട് ജില്ലാ പ്രാതിനിധ്യവും ചെറുപ്പവും എം.ബി. രാജേഷിന് തുണയാകുമ്പോള്‍ സീനിയോറിറ്റി കണക്കിലെടുത്താന്‍ ഒരുപക്ഷേ മമ്മിക്കുട്ടിക്ക് നറുക്ക് വീണേക്കും.

ജനാധിപത്യ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ബിക്കുമായി രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം വീതിച്ചുനല്‍കി. ആദ്യ ടേമില്‍ ആന്റണി രാജുവും രണ്ടാം ടേമില്‍ ഗണേഷ്‌കുമാറും മന്ത്രിയാകും. ലത്തീന്‍ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ആന്റണി രാജുവിന് ആദ്യം ടേം ലഭിക്കുന്നത്.

അഹമ്മദ് ദേവര്‍കോവില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടും. ഇതില്‍ ആദ്യ ടേം അഹമ്മദ് ദേവര്‍കോവിലിനാകും ലഭിക്കുക. സി.പി.ഐക്ക് ഇത്തവണയും നാല് മന്ത്രിമാരം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ഉണ്ടാകും. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തുനിന്ന് റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ എന്‍. ജയരാജിനു നല്‍കിയേക്കുമെന്നും സൂചനയുണ്ട്.