കെ.എസ്.ആര്‍.ടി.സി. ബസ് മോഷണം: മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

♠ ഹരിത ഉമാമഹേശ്വരൻ
ബസ്സെന്നല്ല, മുഖ്യമന്ത്രിയെതന്നെ തട്ടിക്കൊണ്ടുപോയാലും ആരുമറിയാത്ത നാടാണിത്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരില്ല, പകരം കള്ളന്മാരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. കാരണം പിണറായിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്.
പാലക്കാട്: കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മോഷണം പോയ സംഭവത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്നാണ് ബസ് മോഷണംപോയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ പരിഹസിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ബസ് മോഷണം പോയ സംഭവത്തില്‍ പോലീസിന് പ്രതിയെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ബസ് കാണാതായി എന്നാണ് റിപ്പോര്‍ട്ട്. അര്‍ധരാത്രി ആരോ മോഷ്ടിച്ചു കൊണ്ടുപോയെന്നാണ് വിവരം. എന്നാല്‍ മോഷ്ടാവ് ആരാണെന്ന് ഇതുവരെ പോലീസിന് വിവരമില്ല. ബസ്സെന്നല്ല, മുഖ്യമന്ത്രിയെതന്നെ തട്ടിക്കൊണ്ടുപോയാലും ആരുമറിയാത്ത നാടാണിത്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരില്ല, പകരം കള്ളന്മാരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. കാരണം പിണറായിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. മോഷണവും പിടിച്ചുപറിയും നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സ്ത്രീകളും കുട്ടികളും അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു. 35 രാഷ്ട്രീയ കൊലപാതകങ്ങളാണ് പിണറായി ഭരണത്തില്‍ നടന്നത്. ഏഴ് കസ്റ്റഡി മരണങ്ങളും നടന്നു. വാളയാറിലെ പിഞ്ചുകുട്ടികളോട് നീതി പുലര്‍ത്താന്‍ പിണറായി സര്‍ക്കാറിനായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അരാജകത്വം, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത്, പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ കഞ്ചാവ് കച്ചവടം എന്നിവയാണ് പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍. ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് തരൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു രമേഷ് ചെന്നിത്തല.






