സൗദി അറേബ്യയില്‍ എല്ലാ വിനോദ പരിപാടികള്‍ക്കും വിലക്ക്

♠ ജെ.പി

റിയാദ്: കൊറോണ വൈറസ് പടരുന്നത് തടയിടുവാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ അടുത്ത 10 ദിവസത്തേക്ക് രാജ്യത്ത് എല്ലാ വിനോദ പരിപാടികളും നിര്‍ത്തിവച്ചതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെ റിപ്പോര്‍ട്ട് ചെയ്തു.

സൗദി സമയം ഇന്ന്  രാത്രി 10മണി മുതല്‍ ഇത്‌ സംബന്ധമായ ഉത്തരവ് പ്രാബല്യത്തില്‍ വരും. ലോകത്തെ ചില രാജ്യങ്ങളില്‍ ബാധിച്ച കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം സൗദിയില്‍ പടരുന്നത്  തടയിടാനും, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് വ്യാഴാഴ്ച (ഫെബ്രുവരി 4) മുതല്‍ രാജ്യത്ത് വിനോദ പരിപാടികള്‍ നിര്‍ത്തിവെക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അധികൃതര്‍ അറിയിച്ചത് പ്രകാരം താല്‍ക്കാലികമായി നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങള്‍ ഇനിപ്പറയുന്നവയാണ്:

♦ വിവാഹങ്ങള്‍, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഇവന്റുകളും പാര്‍ട്ടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണം. വിരുന്നു ഹാളുകളിലും വിവാഹ ഹാളുകളിലും ഹോട്ടലുകളുമായി ബന്ധപ്പെട്ടതും വാടകക്കുനല്‍കുന്ന വിശ്രമ കേന്ദ്രങ്ങളിലും 30 ദിവസത്തേക്ക് പരിപാടികള്‍ റദ്ദ് ചെയ്യണം. ആവശ്യമെങ്കില്‍ 30 ദിവസത്തില്‍ കൂടുതലാക്കി നീട്ടുകയും ചെയ്യും.

♦  സാമൂഹിക കൂട്ടായ്മകളില്‍ പങ്കെടുക്കുന്നവര്‍ അടുത്ത 10 ദിവസത്തേക്ക് 20 വ്യക്തികളില്‍ കവിയരുത്.

♦  എല്ലാ വിനോദ പരിപാടികളും 10 ദിവസത്തേക്ക് നിര്‍ത്തിവെക്കണം. 10 ദിവസം എന്നത് പിന്നീട് നീട്ടിയേക്കും.

♦  സിനിമാശാലകള്‍, ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍, സ്വതന്ത്ര ഇന്‍ഡോര്‍ ഗെയിംസ് സ്ഥലങ്ങള്‍, റസ്‌റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിമ്മുകള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവയില്‍ 10 ദിവസത്തേക്ക് അടച്ചിടണം.

♦ റെസ്‌റ്റോറന്റുകള്‍, കഫേകള്‍ മുതലായവയില്‍ ഡൈനിംഗ് സേവനങ്ങള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയും 10 ദിവസത്തേക്ക് ടേക്ക് ഓഫ് സേവനങ്ങള്‍ നല്‍കുന്നതില്‍ പരിമിതപ്പെടുത്തുകയും ചെയ്യണം. 10 ദിവസം എന്നത് പിന്നീട് ദീര്‍ഘിപ്പിച്ചേക്കും.

♦ അധികൃതരുടെ ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം എന്നിവ 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ അടപ്പിക്കും. നിയമ ലംഘനം രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ ഒരാഴ്ച അടപ്പിക്കും. മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ രണ്ട് ആഴ്ചയും, ലംഘനം നാലാം തവണയും ആവര്‍ത്തിച്ചാല്‍ ഒരു മാസവും അടപ്പിക്കുന്നതോടൊപ്പം നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.

ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്ന് വരുന്ന സൗദികളല്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് കഴിഞ്ഞ ചൊവ്വാഴ്ച സൗദി അറേബ്യ താല്‍ക്കാലിക വലക്ക് ഏര്‍പ്പെടുത്തിയിരുന്നു.