സൗദിയില്‍ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെറിയാന്‍ കിടങ്ങന്നൂരിന് ദമ്മാം മീഡിയ ഫോറം യാത്രയയപ്പ് നല്‍കി

ദമ്മാം: സൗദിയില്‍ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മംഗളം ദിനപത്രം സൗദി കറസ്‌പോണ്ടന്റുമായ ചെറിയാന്‍ കിടങ്ങന്നൂരിന് ദമ്മാം മീഡിയ ഫോറം യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 17 വര്‍ഷത്തെ അനുഭവ സമ്പന്നമായ പ്രവാസം അവസാനിപ്പിക്കുന്ന അദ്ദേഹം ദമ്മാം മീഡിയ ഫോറം മുന്‍ പ്രസിഡന്റും നിലവില്‍ എക്‌സിക്കുട്ടീവ് കമ്മിറ്റി അംഗവുമാണ്. അല്‍ ഖോബാര്‍ ജെര്‍ജജീര്‍ റസ്റ്റാറന്റില്‍ നടന്ന യാത്രയയപ്പ് പരിപാടി മലയാളത്തിന്റെ പ്രിയ കവയിത്രി സുഗത കുമാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടാണ് ആരംഭിച്ചത്.ദമ്മാം മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അദ്ധ്യക്ഷത വഹിച്ച യോഗം മീഡിയ ഫോറം രക്ഷാധികാരി ഹബീബ് എലംകുലം ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മാധ്യമ രംഗത്ത് നീണ്ട വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ചെറിയാന്‍ ഒരു ബഹുമുഖ പ്രതിഭയും വിവിധ രംഗങ്ങളില്‍ തന്‍േറതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വവും കൂടിയാണ്. കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ സാന്നിധ്യമായ അദ്ദേഹം നിരവധി മലയാള സിനിമകളില്‍ പി ആര്‍ ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തിലധികം ടെലിഫിലിമുകളുടെയും നിരവധി സീരിയലുകളുടെയും പിന്നണി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു. സൗദി അറേബ്യയില്‍ എത്തിയ നാള്‍ മുതല്‍ പ്രവാസ ലോകത്ത് മാധ്യമ പ്രവര്‍ത്തന രംഗത്തും നിറ സാന്നിധ്യമായിരുന്നു.

അഷ്‌റഫ് ആളത്ത് ചെറിയാന്‍ കിടങ്ങന്നൂരിന്റെ വിവിധ മേഖലകളിലെ കഴിവികളും ഇടപെടലുകളും പങ്കുവച്ചു കൊണ്ട് അദ്ദേഹത്തെ പരിചയപ്പെടുത്തി. മീഡിയ ഫോറം തയ്യാറാക്കിയ ഉപഹാരങ്ങള്‍ സാജിദ് ആറാട്ടുപുഴ, പി ടി അലവി എന്നിവര്‍ ചെറിയാന് കൈമാറി.

സുബൈര്‍ ഉദിനൂര്‍, നൗഷാദ് ഇരിക്കൂര്‍, റഫീഖ് ചെമ്പോത്തറ, പ്രവീണ്‍ എന്നിവര്‍ ചെറിയാനുമായുള്ള അനുഭവങ്ങള്‍ പങ്കു വച്ചു. ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട് സ്വാഗതം ആശംസിച്ച യോഗത്തില്‍ ട്രഷറര്‍ മുജീബ് കളത്തില്‍ നന്ദിയും പ്രകാശിപ്പിച്ചു.

പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂര്‍ സ്വദേശി ജിസിയാണ് ഭാര്യ. ജസ്റ്റിന്‍, ജിബിന്‍ എന്നിവര്‍ മക്കളാണ്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ സംഘടനയായ സയോണ്‍ ഏര്‍പ്പെടുത്തിയ 2019 ലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡും ചെറിയാന് ലഭിച്ചിട്ടുണ്ട്.