നഗര മധ്യത്തിൽ 8 ലക്ഷം കവർന്ന നൂർ തങ്ങളും കൂട്ടാളികളും ചെന്നൈയിലേക്ക് രക്ഷപ്പെട്ടുവെന്ന് പോലീസ്

തലശ്ശേരി: എം.ജി റോഡിലെ ഷോപ്പിംഗ് കോംപ്ളക്സ് പരിസരത്ത് വച്ച് ധർമ്മടക്കാരൻ്റെ മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ കണ്ണൂര്‍ വാരം വലിയന്നൂർ സ്വദേശി അഫ്സലിനെ (27) തലശേരി കോടതി രണ്ടാഴ്ച റിമാൻ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇനിയും പിടികിട്ടാനുള്ള നൂർ തങ്ങളും കൂട്ടാളികളും ചെന്നൈയിലേക്ക് രക്ഷപ്പെട്ടുവെന്നാണ് സൂചന നൽകിയത്.
തട്ടിയെടുത്ത എട്ടു ലക്ഷത്തിൽ നിന്ന് ഒരു പങ്ക് പ്രതീക്ഷിച്ച അഫ്സലിന് കിട്ടിയത് നക്കാപ്പിച്ച കാശാണത്രെ. ഡ്രൈവർ ജോലിയാണിയാൾക്ക് . കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ട്. പ്രതിസ്ഥാനത്തുള്ള നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പണം തട്ടിയ ശേഷം തലശ്ശേരിയിൽ നിന്നും മുങ്ങിയ പ്രതിയുടെ മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീച്ച് പിന്തുടര്‍ന്ന പോലീസ് സംഘം വയനാട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. എന്നാൽ ഇയാളുടെ വീട്ടിനടുത്ത് വച്ചാണ് പിടിച്ചതെന്നും പറയപ്പെടുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കഴിഞ്ഞ മാസം 16-നാണ് നഗരമധ്യത്തില്‍ കവര്‍ച്ച നടന്നത്. പഴയ ബസ്സ്റ്റാന്‍ഡിലെ സഹകരണ ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണാഭരണങ്ങളെടുക്കാനായി എത്തിയവരുടെ എട്ട് ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. സ്വര്‍ണമെടുക്കാനായി സംഭവത്തിലെ പരാതിക്കാരനായ ധര്‍മ്മടം സ്വദേശി റഹീസും തോട്ടുമ്മല്‍ സ്വദേശി മുഹമ്മദലിയും കണ്ണൂര്‍ സ്വദേശി നൂറു തങ്ങളും തലശേരിയിലെത്തിയത്. ചക്കരക്കല്ലിലെ ജ്വല്ലറിയില്‍ നിന്നാണ് പണയാഭരണമെടുക്കാനുള്ള തുക ഇവര്‍ക്ക് നല്‍കിയത്. ജ്വല്ലറി ജീവനക്കാരനും ഇവരോടൊപ്പമുണ്ടായിരുന്നു. മുഹമ്മദലിയേയും ജ്വല്ലറി ജീവനക്കാരനെയും കാറിലിരുത്തിയ ശേഷം റഹീസും നൂറു തങ്ങളും ഒന്നാം നിലയിലുള്ള ബാങ്കിലേക്ക് സ്റ്റെപ്പ് കയറവെ നൂറു തങ്ങളും മറ്റ് രണ്ട് പേരും ചേര്‍ന്ന് റഹീസിന്റെ മുഖത്ത് മുളകുപൊടി വിതറി പണം കവര്‍ന്നുവെന്നാണ് പരാതി.
പണം കവര്‍ന്ന സംഘത്തിലെ പച്ച ഷര്‍ട്ടിട്ടയാള്‍ പോസ്റ്റ് ഓഫീസ് റോഡിലൂടെ പണകെട്ടും കൈയില്‍ പിടിച്ച് വേഗത്തില്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമീപമുള്ള കടയിലെ സി.സി.ടി.വി യിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു.
സി.ഐ സനൽകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ രാകേഷ് എലിയാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ശ്രീജേഷ് കുമാർ, സുജേഷ് എന്നിവരാണ് പ്രതിയെ പിന്തുടർന്ന് വിലങ്ങണിയിച്ചത്.






