സൗദിയില്‍ സ്‌പേണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗീക പ്രഖ്യാപനം വന്നിട്ടില്ല

♠ ജെ.പി
ജിദ്ദ: സൗദിയില്‍ നിലവിലുള്ള കഫാല എന്ന സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ധനകാര്യ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള സൗദിയിലെ മാല്‍ എന്ന വെബ്‌പോര്‍ട്ടലാണ് ഇത്‌സംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിനുതകും വിധം സൗദി അറേബ്യ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വക്താവ് അറിയിച്ചതായും മാല്‍ വെളിപ്പെടുത്തി.
മന്ത്രാലം തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ തയ്യാറായായി വരികയാണ്. സൗദിയിലെ തൊഴില്‍ മേഖലയില്‍ കൊണ്ട്‌വരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗീക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
സൗദിയിലെ തൊഴിലാളികളെ തൊഴിലെടുക്കുന്ന കമ്പനിയുമായി (സ്‌പേണ്‍സറുമായി) ബന്ധിപ്പിക്കുന്ന 70 വര്‍ഷത്തിലധികം പഴക്കമുള്ള കഫാല സമ്പ്രദായത്തിന് അറുതി വരുത്തുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ഇത് നിലയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഇത് ഔദ്യോഗീകമായി പ്രഖ്യാപിച്ചിട്ടില്ല. കഫാലത്ത് സംവിധാനത്തിനു പകരം തൊഴിലാളികളും അവരുടെ തൊഴിലുടമകളും തമ്മിലുള്ള പുതിയ കരാര്‍ ബന്ധം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്.
പുതിയ തീരുമാനം പ്രാബല്ല്യത്തില്‍ വന്നാല്‍ തൊാഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഇതൊരു ചരിത്രപരമായ തീരുമാനവുമായിരിക്കും.
സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നത് പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ്, റീ എന്‍ട്രി വിസകള്‍ എളുപ്പമാക്കുവാന്‍ സഹായകമാകും. സ്‌പോണ്‍സര്‍മാരുടെ അനുമതി ഇല്ലാതെ തൊഴിലാളികള്‍ക്ക് സൗദിക്കു വെളിയില്‍ പോകുവാനും ഫൈനൽ എക്‌സിറ്റടിക്കുവാനും സഹായകമായേക്കും.
എന്നാല്‍ മുമ്പ് പലതവണ കഫാല സമ്പ്രദായം നിര്‍ത്തലാക്കുന്നു എന്ന വിഷയം ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അധികൃതര്‍ വാര്‍ത്ത നിഷേധിക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. അതുകൊണ്ട്തന്നെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമെ ഇക്കാര്യത്തില്‍ വിശ്വസീനമായി സ്വീകരിക്കുവാന്‍ വഴിയുള്ളു.






