വെഞ്ഞാറമ്മൂട് കൊലപാതകവും കതിരൂര്‍ ബോംബ് സ്‌ഫോടനവും ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് മാഫിയ ബന്ധങ്ങളും സിബിഐ അന്വേഷിക്കണം: കെ മുരളീധന്‍ എം.പി

തലശ്ശേരി: വെഞ്ഞാറമൂട് കൊലപാതകവും കതിരൂര്‍ ബോംബ് സ്‌ഫോടനവും ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് മാഫിയ ബന്ധവും സിബിഐ അന്വേഷിക്കണമെന്ന് കെ മുരളീധന്‍ എം.പി ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ബോംബ് സ്‌ഫോടനം നടന്നത്. തെരഞ്ഞെടൂപ്പില്‍ പോലും കോണ്‍ഗ്രസിന്റെ ഏജന്റിനെ ഇരിക്കാന്‍ സമ്മാതിക്കാത്തവരാണ് കതിരൂര്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളിലുമുള്ളത്. ഇവിടുത്തെ ബോംബ് നിര്‍മ്മാണം അടുത്ത പഞ്ചായത്ത് ഇലക്ഷനില്‍ എതിരാളികളെ ഭീഷണിപ്പെടുത്താനും അവരെ കൊല്ലാനും വേണ്ടിയാണ്. അതാണ് കഴിഞ്ഞ ദിവസം അബദ്ധത്തില്‍ പൊട്ടിയതും മൂന്നു പേര്‍ക്ക് പരിക്കേറ്റതും. പരിക്കേററവരില്‍ ഒരാള്‍ ടിപി ചന്ദ്രശേഖരനെ കൊന്ന കേസില്‍ ഇരുപത്തിയെട്ടാം പ്രതിയും സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചയാളുമാണ്. മറ്റൊരാള്‍ മനോജിനെ കൊന്ന കേസിലെ പ്രതിയും സിപിഎം വിമതന്‍ സിഒടി നസീറിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും. സ്‌ഫോടനക്കേസിലെ പ്രതിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ സിഒടി നസീറിനെ കൊല്ലാന്‍ ശ്രമിച്ചതിന്റെ കഥകള്‍ പുറത്തുവരുമെന്ന ഭയം കൊണ്ടായിരിക്കാം എംഎല്‍എ ഷംസീര്‍ തന്നെ അനേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായത്. അതിനാലാണ് അടുത്ത കാലത്ത് നടന്ന വെഞ്ഞാറമ്മൂട് കൊലപാതകവും പൊന്ന്യത്തെ ബോംബ് സ്‌ഫോടനവും അതോടൊപ്പം അന്താരാഷ്ട്ര മയക്കുമരുന്നു കേസുമായുള്ള അന്വേഷണവും സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

മൂന്നു സ്ഥലത്തും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സിപിഎമ്മാണ്. വെഞ്ഞാറമ്മൂട് കൊലപാതകത്തില്‍ അവിടുത്തെ ഡിവൈഎഫ്‌ഐ നേതാവ് റഹീമുമായും എംഎല്‍എ വികെ മുരളിയുമായിട്ടുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതു പോലത്തന്നെ പൊന്ന്യത്തെ ബോംബ് സ്‌ഫോടവും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. മുന്‍കാലങ്ങളിലും ഇവിടം ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവര്‍ ആ പാര്‍ട്ടി ഗ്രാമത്തില്‍ പ്രവേശിപ്പിക്കാറില്ല. മിക്ക അക്രമസംഭവങ്ങളിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആദ്യം തള്ളിപ്പറയുകയും പിന്നീട് അവര്‍ തന്നെ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും. ഇത്തരം ഏര്‍പ്പാടാണ് ഇവിടെ നടക്കുന്നത്.

ചീമേനിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആ കേസ് ചാര്‍ജജ് ചെയ്തതും കുറ്റ പത്രം സമര്‍പ്പിച്ചതും പിറ്റേദിവസം അധികാരത്തിലെത്തിയ നായനാര്‍ സര്‍ക്കാരാണ്. ആ പ്രതിയെ കോടതി വെറുതെവിട്ടപ്പോള്‍ അന്ന് സിപിഎമ്മിന്റെ ജില്ല സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് കോടതി വെറുതെ വിട്ടാലും ഞങ്ങള്‍ വെറുതെവിടില്ലെന്നാണ്. ആ പ്രതികളെ പിന്നീട് കൊലപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. അന്ന് തന്നെ കോടിയേരിക്കെതിരെ പ്രേരണക്കുറ്റത്തിന് കേസെടുക്കേണ്ടതായിരുന്നു. അന്ന് കേരളം ഭരിച്ചത് നായനാര്‍ സര്‍ക്കാരും കേന്ദ്രത്തില്‍ സിപിഎമ്മും ബിജെപിയും പിന്തുണച്ച് വിപിസിംങ്ങിന്റെ സര്‍ക്കാരുമായിരുന്നു. കൊലപാതകങ്ങളുടെയെല്ലാം പിന്നില്‍ എപ്പോഴും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിതന്നെയായിരുന്നു.

ജില്ല പൊലീസ് മേധാവിയെ പിണറായിയുടെ കൂടെ കയറൂരിവിട്ടിരിക്കുകയാണ്. കൊറോണ കേസ് കണ്ണൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കണ്ണൂര്‍ കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മോന്താല്‍ പാലമാണ് ആദ്യം അടച്ചിടുക. കൊറോണ കയറുന്ന ഒരേഒരു പാലം മോന്താല്‍ പാലമാണെന്നാണ് ഈ പൊലീസ് മേധാവി ധരിച്ചിരിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. പിണറായി പറയുന്ന എല്ലാത്തിനും ഇയാള്‍ കൂട്ടുനില്‍ക്കുകയാണ്. ഇയാളാണ് ശബരിമലയില്‍ ഒരിക്കല്‍ പ്രശ്‌നമുണ്ടാക്കിയത്. അതിലുള്ള പാരിതോഷികമായാണ് കണ്ണൂരിലേക്ക് ഇയാളെ കൊണ്ടുവന്നത്. ഇവിടെ മാര്‍ക്‌സിസ്റ്റ്കാരെക്കാള്‍ ശല്യമായി കണ്ണൂര്‍ എസ്പി മാറിയിരിക്കുകയാണ്.

കലക്ടര്‍ക്ക്‌പോലും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഉള്ളത്. കണ്ണൂരില്‍ ക്വാറന്റെനില്‍ പ്രവേശിച്ചിട്ടില്ല എന്നുംപറഞ്ഞ് ഏത്തമിടുവിച്ച ഒരു പൊലീസ്‌മേധാവിയാണ് ഇന്ന് ജില്ലഭരിക്കുന്നത് എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കെ മുരളീധരന്‍ എംപി.

കൊലപാതകത്തെക്കാള്‍ അപകടമാണ് കോടിയേരിയുടെ രണ്ടാമത്തെ മകന്റെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട വിക്രിയ. 28 തവണ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട അനൂബ് മുഹമ്മദുമായി ബിനീഷ് കോടിയേരി സംസാരിച്ചത്. ബിനീഷ് അനൂബ് മുഹമ്മദിനെ മാര്‍ക്‌സിസം പടിപ്പിച്ചതാണോയെന്നും മുരളീധരന്‍ ചോദിച്ചു. മൂത്തമകന്റെ വിക്രിയയും എല്ലാവര്‍ക്കും അറിയാം. ഇതുവരെ ഡിഎന്‍എ ടെസ്റ്റിന്റെ റിസള്‍ട്ട് വന്നിട്ടില്ല. ഈ കേസും തേച്ചുമാച്ചുകളയാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതുകൊണ്ടാണ് മൂന്നു സംഭവങ്ങളും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ എംപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.