തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് എന്തുകൊണ്ട്? കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി വിശദീകരിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തിനു അദാനി ഗ്രൂപ്പിനാണ് പാട്ടത്തിന് ലഭിച്ചത്. അദാനി ഗ്രൂപ്പിന് എന്തുകൊണ്ട് ഇത് ലഭിച്ചുവെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി വിശദീകരിച്ചു.

വിമാനത്താവളത്തിനായുള്ള ലേലം വിളിയില്‍ കേരള സര്‍ക്കാര്‍ യോഗ്യത നേടിയില്ലെന്നാണ് ഹര്‍ദീപ് സിങ് പുരി പറഞ്ഞത്. അദാനി എന്റര്‍പ്രൈസസിന് തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ 50 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാനം എതിര്‍ത്തു. ഇതേതുടര്‍ന്നാണ് വ്യോമയാന മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഒരു യാത്രക്കാരന് 135 രൂപ വീതം എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് നല്‍കാമെന്നാണ് കേരളം അറിയിച്ചത്. അതേസമയം അദാനി ഗ്രൂപ്പ് 168 രൂപയുമാണ് മുന്നോട്ട് വച്ചത്. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന പ്രത്യേക വ്യവസ്ഥ നല്‍കിയിട്ടും കേരള സര്‍ക്കാരിന് ലേലത്തില്‍ യോഗ്യത നേടാനായില്ല. കേരളത്തിന്റെ വിവരങ്ങള്‍ വസ്തുതകളുമായി യോജിക്കുന്നതല്ല. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനം പ്രചരണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മന്ത്രി ഹര്‍ജീപ് സിങ് പുരി രംഗത്തുവന്നത്.

രണ്ട് കാര്യങ്ങളായിരുന്നു കേരള സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ഒന്ന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക. രണ്ടാമത്തേത് റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന പ്രത്യേക അധികാരം കമ്പനിക്ക് നല്‍കുക. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കെഎസ്‌ഐഡിസിയുടെ ബിസ്സിന്റെ 10 ശതമാനം പരിധിയ്ക്കുള്ളില്‍ വന്നാല്‍ വിമാനത്താവളം കേരളത്തിന് നല്‍കുമെന്ന് വ്യവസ്ഥയുമുണ്ടായിരുന്നു. എന്നാല്‍, കെഎസ്‌ഐഡിസിയും ലേലം വിജയിച്ചവരും തമ്മില്‍ 19.64 ശതമാനത്തിന്റെ വ്യത്യാസമാണുള്ളത്.

അതേസമയം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതി. വിമാനത്താവളം അദാനിക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നാണ് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട്. വിമാനത്താവളം ആര് ഏറ്റെടുത്താലും സര്‍ക്കാരിന്റെ സഹകരണമില്ലാതെ നടത്താന്‍ സാധിക്കില്ലെന്നാണ് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

സമാന്തര വിവരണങ്ങള്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ പ്രചരണം ആരംഭിച്ചെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു. 2018 ല്‍ മംഗളൂരു, അഹമ്മദാബാദ്, ലക്‌നൗ, തിരുവനന്തപുരം, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, പരിപാലനം, വികസനം എന്നിവ പാട്ടത്തിന് നല്‍കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.