സൗദി എയര്‍ലൈന്‍സ് ധ്രുത സേവന പദ്ധതിക്ക് തുടക്കമിട്ടു

ജിദ്ദ: ഉപഭോക്താക്കള്‍ക്ക് സൗദി എയര്‍പോര്‍ട്ടുകളിലെ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും കാത്തിരിപ്പ് കുറയ്ക്കുകയും ചെയ്യുന്നതിനായി ‘സൗദിയ അംബാസഡര്‍മാര്‍” എന്ന പേരില്‍ പുതിയ ധ്രുത സേവന പദ്ധതിക്ക് സൗദി എയര്‍ലൈന്‍സ് തുടക്കം കുറിച്ചു.

അതിഥികളുടെ യാത്രാനുഭവങ്ങള്‍ സമൃദ്ധമാക്കുന്നതിനും അവരുടെ യാത്രകള്‍ സുഖകരവും സവിശേഷവും സുരക്ഷിതവുമാക്കുന്ന സേവനങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ അവയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയിലെ അതിഥികള്‍ക്കാണ് പുതിയ സേവന പദ്ധതി പരീക്ഷിച്ചു നടപ്പാക്കുന്നത്.

എയര്‍പോര്‍ട്ടുകളില്‍ തിരക്കുകള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിഥികളുടെ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും എയര്‍പോര്‍ട്ടുകളില്‍ ദീര്‍ഘ സമയം കാത്തിരിപ്പ് നടത്തുന്നത് കുറയ്ക്കാനും അതിഥികള്‍ക്ക് മുന്നില്‍ ‘സൗദിയ അംബാസഡര്‍മാര്‍” പ്രത്യക്ഷപ്പെട്ട് അവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കുന്നു. ഇവരുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാവുകയും ചെയ്യും. വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഈ സേവനങ്ങള്‍ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്കും വിമാനങ്ങളിലെ വ്യത്യസ്ത ക്‌ളാസുകളിലുള്ള യാത്രക്കാര്‍ക്കും ലഭ്യമാണ്. അതിഥികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് അന്താരാഷ്ട്ര പരിശീലകരുടെ പങ്കാളിത്തത്തോടെ പ്രത്യേക പരിശീലനത്തിലൂടെയും വര്‍ക്ക് ഷോപ്പുകളിലൂടെയും ഉയര്‍ന്ന യോഗ്യത നേടിയ ദേശീയ കേഡര്‍മാരുടെ ഒരു ടീം ആയിരിക്കും സൗദി എയര്‍ലൈന്‍സിന്റെ അതിഥികള്‍ക്ക് ഈ സേവനം നല്‍കുക. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും അവരുടെ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നതിനും ഇതുകൊണ്ട് സാധിക്കും.