രാജ്യത്തെ സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: അഞ്ചുമാസമായി അടഞ്ഞുകിടക്കുന്ന രാജ്യത്തെ സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. സെപ്തംബര്‍ ഒന്നു മുതല്‍ നവംബര്‍ നാലുവരെ ഘട്ടംഘട്ടമായി സ്‌കൂൾ തുറക്കാനാണ് നീക്കം. 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആദ്യം തുറക്കും. പകുതി വിദ്യാര്‍ഥികള്‍വീതം ഒന്നിടവിട്ട ദിവസം എത്തണം. മൂന്ന് മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുമാത്രം. ദിവസവും സ്കൂളില്‍ എത്തേണ്ട കുട്ടികളെ രണ്ട് ഷിഫ്റ്റാക്കും. രണ്ടാം ഘട്ടമായി ആറുമുതല്‍ ഒൻപതുവരെ ക്ലാസുകള്‍ക്ക് അനുമതി നല്‍കും. പ്രീപ്രൈമറി, പ്രൈമറി ക്ലാസുകള്‍ തല്‍ക്കാലം ആരംഭിക്കില്ല.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മാസാവസാനത്തെ അണ്‍ലോക്ക് മാനദണ്ഡങ്ങളില്‍ സ്കൂള്‍ തുറക്കല്‍ പ്രഖ്യാപനവുമുണ്ടാകും. കോവിഡ് സ്ഥിതി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടാകും. കോവിഡ് പ്രതിരോധത്തിനുള്ള മന്ത്രിസമിതിയുടെ ഭാഗമായുള്ള വകുപ്പുസെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ചചെയ്തു. സ്വിറ്റ്സര്‍ലന്‍ഡുപോലെ ഇതിനോടകം സ്കൂളുകള്‍ തുറന്ന രാജ്യങ്ങളിലെ അനുഭവമുള്ളതു ക്കൊണ്ടാണത്രെ പുതിയ നിർദ്ദേശം.






