രാജമല ദുരന്തം: 5 മരണം, നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

മൂന്നാര്‍: രാജമല ദുരന്തത്തില്‍ 5 പേരുടെ മൃതദേഹം ലഭിച്ചെന്ന് സൂചന. ദുരന്തത്തില്‍ പരുക്കേറ്റ നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. പരുക്കേറ്റവരില്‍ ചിലരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പരുക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ഉള്ള സജജീകരണങ്ങള്‍ തയ്യാറാക്കിവരികയാണ്.
രാജമലയിലേക്ക് ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ ലിഫ്റ്റിംഗ് നടത്തുമെന്ന് റവന്യൂമന്ത്രി ഈ ചന്ദ്രശേഖരന്‍ അറിയിച്ചു. മൂന്നാറില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ ദൂരം മാത്രം അകലെയുള്ള പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ നടന്നിരിക്കുന്നത്. തോട്ടം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണിത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

60ല്‍ അധികം ആളുകള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനും ബുദ്ധിമുട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിനെ ബാധിക്കുന്നുണ്ട്.

മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. പോലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാലാണിത്.