കൊവിഡ് ഭീതിക്കൊപ്പം കാലിഫോര്‍ണിയയില്‍ ആപ്പിള്‍ ഫയര്‍പടരുന്നു

♠ അസ്മ ജംഷീദ്‌

ലോസ്ഏഞ്ചല്‍സ്: കൊവിഡ്-19 മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന അമേരിക്കയില്‍ വീണ്ടും ദുരിതം വിതച്ച് കാട്ടുതീയും കൊടുങ്കാറ്റും. ആപ്പിള്‍ ഫയര്‍ എന്നു വിളിപ്പേരിട്ടിരിക്കുന്ന ഈ കാട്ടുതീ കാലിഫോര്‍ണിയയില്‍ ആളിപ്പടരുഖ്യഅണ്‍്. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇതിനിടയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായ കാലിഫോര്‍ണിയയെ വിഴുങ്ങി കാട്ടുതീകൂടി ആളിപടരുന്നത്.

ആയിരക്കണക്കിന് ജനങ്ങളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. ഹെക്ടര്‍ കണക്കിന് പ്രദേശങ്ങള്‍ അഗ്‌നിക്കിരയായി. തീയണയ്ക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് അഗ്‌നിസേനാ വിഭാഗം. തെക്കന്‍ കാലിഫോര്‍ണിയയിലെ ചെറിവാലിയിലാണ് വെള്ളിയാഴ്ച ആദ്യം തീ പടരാന്‍ തുടങ്ങിയത്. നഗരത്തില്‍ നിന്ന് 75 മൈല്‍ കിഴക്കായി സ്ഥിചെയ്യുന്ന ചെറിവാലിയില്‍ നിന്ന് തുടങ്ങിയ കാട്ടുതീ കിഴക്കന്‍ അതിര്‍ത്തിയിലെ ലോസ് ആഞ്ചലസ് നഗരം വരയെത്തി.

ഇതുവരെ 3000-ഓളം വീടുകളാണ് അഗ്‌നിക്കിരയായത്. 2586 വീടുകള്‍ പൂര്‍ണമായി കത്തിനശിച്ചതായി കാലിഫോര്‍ണിയ പ്രാദേശിക ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തു. 8000-ഓളം ആളുകളെയാണ് തീപ്പിടിത്തമുണ്ടായ പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതെന്ന് കാലിഫോര്‍ണിയയിലെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ചെറിവാലിയിലും ബ്യൂമോണ്ട് സിറ്റിയിലും വെള്ളിയാഴ്ച  തുടങ്ങിയ തീപ്പിടുത്തം മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഹെക്ടര്‍ കണക്കിന് ഭൂമിയാണ് കത്തി നശിച്ചിരിക്കുന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആളിപ്പടരുകയാണ്.

കാലിഫോര്‍ണിയയില്‍ മുമ്പും കാട്ടുതീ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും രൂക്ഷമാകുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വരും ദിവസങ്ങളില്‍ മേഖലയിലെ വായു മലിനീകരണ തോത് കൂടുമെന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നും കാലാവസ്ഥാ വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ചൂടുള്ള താപനില, വളരെ കുറഞ്ഞ ഈര്‍പ്പം, കടല്‍ തീരത്തെ കാറ്റ് എന്നിവ കാരണം ഈ വാരാന്ത്യത്തില്‍ തീ പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് ദേശീയ കാലാവസ്ഥ സര്‍വീസസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, അമേരിക്കയില്‍ കോവിഡ് രണ്ടാംഘട്ടമാരംഭിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്‌ലോറിഡയില്‍ ഇപ്പോള്‍ കൊടുങ്കാറ്റും പേമാരിയുമാണ്.