പരിശുദ്ധ ഹജജ് കര്‍മങ്ങള്‍ ഇന്ന് തുടക്കമാകും, ഹാജിമാര്‍ ക്വാറന്റെന്‍ കേന്ദ്രത്തില്‍നിന്ന് മീഖാത്തിലേക്ക് പുറപ്പെട്ടു

മക്ക: ഈ വര്‍ഷത്തെ പരിശുദ്ധ ഹജജ് കര്‍മ്മം ഇന്ന് തുടങ്ങും. ഹജജ് കര്‍മ്മത്തില്‍ പങ്കെടുക്കുന്ന ഹാജിമാര്‍ ക്വാറന്റെന്‍ കേന്ദ്രത്തില്‍നിന്ന് ഇഹ്‌റാം ചെയ്യുന്നതിനായി മീഖാത്തിലേക്ക് പുറപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും ആരോഗ്യ പരിശോധനകള്‍ക്കും ശേഷം മീഖാത്തില്‍നിന്ന് മിനായിലേക്ക് നീങ്ങും.

ഇതോടെ ഈവര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മങ്ങള്‍ ആരംഭിക്കും. ഇന്ന് ഹാജിമാര്‍ മിനായില്‍ കഴിച്ചുകൂട്ടും. സാധാരണ ഹാജിമാര്‍ ടെന്റുകളിലാണ് താമസിക്കാനുള്ളതെങ്കിലും ഇത്തവണ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരിമിതമായ ഹജജ് തീര്‍ത്ഥാടകര്‍ മിനായില്‍ അബ്‌റാജ് മിനാ കെട്ടിടത്തിലാണ് താമസിക്കുക. ഇന്നു മിനായില്‍ കഴിയുന്ന ഹാജിമാര്‍ നാളെ അറഫാ സംഗമത്തില്‍ പങ്കെടുക്കും.

മിനായിലേക്കുള്ള യാത്രക്കു മുമ്പായി മക്കയില്‍നിന്നും ഹാജിമാര്‍ മീഖാത്തില്‍ചെന്ന് ഹജജിന്റെ വേഷമായ ഇഹ്‌റാമില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. ഹാജിമാര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ബസ്സിലാണ് മിഖാത്തില്‍ എത്തിച്ചത്. 20 ഹാജിമാരടങ്ങുന്ന സംഘങ്ങളായാണ് ത്താജിമാരെ മിനായിലും എത്തിക്കുക. ഓരോ സംഘത്തിനും നേതൃത്വവും ആരോഗ്യ വിദഗ്ധരുടെ സേവനവും ഉണ്ടായിരുന്നു.

ഇന്ന് മിനായില്‍ പ്രാര്‍ത്ഥനകളുമായി കഴിഞ്ഞശേഷം ഹാജിമാര്‍ നാളെ അറഫ സംഗമത്തില്‍ പങ്കെടുക്കും. ഹജിന്റെ ഏറ്റവും സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. അറഫ അതിര്‍ത്തിയിലെ നമിറ പള്ളിയില്‍ നടക്കുന്ന വാര്‍ഷിക ഖുതുബ ശ്രവിച്ച് ഉച്ചക്കുള്ള ളുഹര്‍ നമസ്‌ക്കാരം, വൈകുന്നേരമുള്ള അസര്‍ നമസ്‌ക്കാരം എന്നിവ ചുരുക്കി ഒരുമിച്ച് നിസ്‌ക്കരിച്ച ശേഷം അറഫയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥനകളുമായി സൂര്യാസ്ഥമമയം വരെ അറഫയില്‍ കഴിച്ചുകൂട്ടും.
അറഫയില്‍നിന്നും മുസ്ദലിഫയില്‍ എത്തിയശേഷം, പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച മുതല്‍ ഹാജിമാര്‍ മിനായിലെ ജംറയില്‍ കല്ലേറ് കര്‍മ്മം നടത്തും.
മിനായില്‍ ഇത്തവണ ടെന്റുകള്‍ക്ക് പകരം അബ്‌റാജ് മിനാ കെട്ടിടത്തിലാണ് ഹാജിമാര്‍ താമസിക്കുക. ഇന്നു മിനായില്‍ കഴിയുന്ന ഹാജിമാര്‍ നാളെ അറഫയിലേക്കു പോകും. അറഫാ സംഗമം കഴിഞ്ഞ് സൂര്യാസ്തമയ ശേഷം മുസ്ദലിഫയില്‍ തങ്ങി ബലിപെരുന്നാള്‍ ദിവസമായ വെള്ളിയാഴ്ച മിനായില്‍ തിരിച്ചെത്തി കല്ലേറ് കര്‍മം നിര്‍വഹിക്കും. ബലികര്‍മം, തലമുണ്ഡനം എന്നിവയും ചെയ്യും. മക്കയിലെത്തി ത്വവാഫും സഇയും നിര്‍വഹിക്കുകയും ചെയ്യും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

മിനായില്‍ മൂന്ന് ദിവസം തങ്ങി മൂന്നു ജംറകളിലുമുള്ള കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കിയായിരിക്കും ഹജജില്‍പിന്നുള്ള വിടവാങ്ങല്‍.  ഹജജിന്റെ മുഖ്യ ചടങ്ങുകള്‍ നടക്കുന്ന മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും മക്കയിലും എന്നിവിടങ്ങ എന്നിവിടങ്ങളില്‍ ഒമ്പത് മീറ്റര്‍ അകലം പാലിച്ചായിരിക്കും ഹാജിമാര്‍ കഴിയുക. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സ്‌റ്റെറിലൈസര്‍, മാസ്‌കുകള്‍, നമസ്‌കാര വിരി, ആവശ്യമായ രോഗപ്രതിരോധ വസ്തുക്കള്‍, ജംറകളിലെറിയുന്നതിനുള്ള അണുമുക്തമാക്കിയ കല്ലുകളുടെ പാക്കറ്റുകള്‍ എന്നിവ അടങ്ങിയ പ്രത്യേകം തയ്യാറാക്കിയ ബാഗുകള്‍ ഹാജിമാര്‍ക്ക് നേരത്തേ തന്നെ വിതരണം ചെയ്തിട്ടുണ്ട്. ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളില്‍ സംസം വെള്ളവും ഭക്ഷണം പാക്കറ്റുകളുമാണ് ഹാജിമാര്‍ക്ക് വിതരണം ചെയ്യുക.