മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ 29 ന്

തിരുവനന്തപുരം: തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് പകല്‍ക്കൊള്ള നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രത്യക്ഷസമരങ്ങളുടെ ഭാഗമായി എ.ഐ.സി.സി ആഹ്വാനപ്രകാരം ജൂണ്‍ 29ന് പഞ്ചായത്ത് തലത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ തിരുവന്തപുരത്തും എ.പിമാര്‍, എം.എല്‍.എമാര്‍ കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഓരോ ജില്ലകളിലും ധര്‍ണ്ണ സംഘടിപ്പിക്കും.

കോവിഡ് പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുന്നത്. ധര്‍ണ്ണ അവസാനിച്ച ശേഷം എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, പോഷകസംഘടനാ സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ധനവില വര്‍ധനവില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള നിവേദനം ജില്ലാതലത്തില്‍ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കും.

പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി  വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയത്. അതേ മാതൃക പിന്തുടരാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ. പി. സി. സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട്  ഇന്ധനവിലയിലൂടെ മാത്രം കേന്ദ്രസര്‍ക്കാര്‍ 2.5 ലക്ഷം കോടി ശേഖരിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചു. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. രാജ്യം മഹാമാരിയെ നേരിടുകയും ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വമില്ലാത്ത നടപടിയെന്നും മുല്ലപ്പള്ളി കുട്ടിച്ചേര്‍ത്തു.