കോവിഡ് പരിശോധന വേണമെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്മാറ്റം: നിയമപോരാട്ടത്തിന്റെ കൂടി വിജയം

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങുന്നതിന് കോവിഡ്-19 പരിശോധന വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ നിന്നുമുള്ള പിന്മാറ്റം ആശ്വാസകരമാണെന്നു ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം വരുന്നത് വരെ ശക്തമായ നിയമ പോരാട്ടത്തിന്റെ പാതയിലാണ്. ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും പ്രമുഖരായ നിയമജ്ഞരെകൊണ്ട് തന്നെ കേസ് വാദിക്കുവാന്‍ നടപടി സ്വീകരിച്ചു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി ജൂണ്‍ 19 ന് പരിഗണിക്കുകയും പ്രാരംഭവാദം കേള്‍ക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടാരായുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നതെന്നും അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സുരക്ഷാ പ്രവാസികള്‍ക്ക് നല്‍കുവാന്‍ കഴിയില്ലെന്നും അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കുന്നതെന്നും അറിയിക്കുകയുണ്ടായി.

പ്രവാസികളുടെയും പൊതുസമൂഹത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധവും നിയമനടപടികളും വന്നതോടെ സര്‍ക്കാരിന് പിന്മാറുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല.
മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ടു ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും ഇത് വരെ യാതൊരു അനുകൂല തീരുമാനവുമുണ്ടായിട്ടില്ല. പ്രവാസികളോട് കേന്ദ്രവും സംസ്ഥാനവും കാണിക്കുന്ന അവഗണനക്കും ചിറ്റമ്മനയത്തിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഒഐസിസി മുന്നോട്ടു പോകുമെന്നും ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ അറിയിച്ചു.