അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റവും അക്രമവും അപലപനീയം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജിദ്ദ: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഒരു പ്രകോപനവും കൂടാതെ നമ്മുടെ സൈനികര്‍ക്കു നേരെ ആക്രമണം നടത്തി ഏതാനും ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ചൈനീസ് പട്ടാളത്തിന്റെ നടപടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പരത്തി ചൈനീസ് പട്ടാളം അഴിച്ചു വിട്ട ക്രൂരതയില്‍ അതിര്‍ത്തിയിലെ കൊടുംശൈത്യത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന നമ്മുടെ ഏതാനും ജവാന്മാരുടെ വീരമൃത്യുവിനും ഗുരുതരമായ പരിക്കിനും ഇടയാക്കിയ സംഭവം നിസ്സാരമായി കാണാന്‍ കഴിയില്ല. കൊറോണ ഭീതിയില്‍ ലോകരാജ്യങ്ങള്‍ പകച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ജനതയുടെ നിലനില്പിനുള്ള ശ്രമത്തിലാണ് ജനകീയ ഭരണകൂടങ്ങള്‍. എന്നാല്‍ യുദ്ധക്കൊതി തീരാത്ത വന്‍ശക്തിയായ ചൈനീസ് ഭരണകൂടം അധികാരം നിലനിര്‍ത്താനും സ്വേഛാധിപത്യം നിലനിര്‍ത്താനും മനുഷ്യത്വരഹിതമായ സൈനിക നീക്കങ്ങളിലൂടെ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുന്നതു തീര്‍ത്തും അപലപനീയമാണ്. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ചകളിലൂടെ സമാധാനം പുനശ്ശസ്ഥാപിക്കുന്നതിനും നീക്കങ്ങള്‍ ഉണ്ടാവട്ടെയെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

ഓണ്‍ലൈന്‍ യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂര്‍, ജനറല്‍ സെക്രട്ടറി ഇ.എം. അബുല്ല, അബ്ദുല്‍ ഗനി മലപ്പുറം, ആലിക്കോയ ചാലിയം, മുജാഹിദ് പാഷ ബാംഗ്‌ളൂര്‍, അല്‍ അമാന്‍ നാഗര്‍ കോവില്‍, റഫീഖ് മംഗളൂരു, ഫൈസല്‍ മമ്പാട്, ഹനീഫ കിഴിശ്ശേരി, ഷാഹുല്‍ ഹമീദ്, ഹംസ കരുളായി തുടങ്ങിയവര്‍ സംബന്ധിച്ചു.