ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതിയില്‍ വാദം കേട്ടു

ജിദ്ദ: പ്രവാസികളുടെ തിരിച്ചു പോക്കിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി നല്‍കിയ കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എസ്. ശ്രീകുമാര്‍ കേസില്‍ ഹരജിക്കാര്‍ക്ക് വേണ്ടി കേസ് വാദിച്ചത്.

ഇന്‍കാസ് ഖത്തര്‍, ഇന്‍കാസ് ദുബായ്, നേഴ്‌സസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പേരിലുള്ള ഹര്‍ജികളും ഇന്ന് വാദം കേള്‍ക്കുകയുണ്ടായി. പതിനൊന്നാമത്തെ കേസ് ആയിട്ടാണ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഹര്‍ജി പരിഗണിക്കുകയും വാദം കേള്‍ക്കുകയുമുണ്ടായത്. ഹര്‍ജിക്കാരുടെ വാദം കേട്ട കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടുകയുണ്ടായി.

കേസില്‍ വാദം കേട്ട കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം ആരായുകയും ഇന്ന് വൈകുന്നേരം കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം അറിയിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് കൂടുതല്‍ സമയം ചോദിക്കുകയും അങ്ങിനെ തിങ്കളാഴ്ച അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിശദീകരണം നല്‍കുന്നതാണ്.

അതിഥി തൊഴിലാളികള്‍ക്കുള്ള സുരക്ഷ പ്രവാസികള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

അതേസമയം, ഈ മാസം 20 മുതല്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന നിബന്ധന ഈ മാസം 25 മുതല്‍ മാത്രമേ നിര്‍ബന്ധമാവൂ എന്ന തീരുമാനം കേവലം താല്‍ക്കാലികമായൊരു ആശ്വാസം മാത്രമാണ്. എങ്കിലും നിയമപോരാട്ടവും പ്രതിപക്ഷത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും ശക്തമായ പ്രതിഷേധവും സര്‍ക്കാരിന്റെ മുന്‍ തീരുമാനത്തില്‍ നിന്നുള്ള ചെറിയ മാറ്റത്തിന് കാരണമായിട്ടുണ്ട്.

അടിയന്തരമായി നാട്ടിലെത്തേണ്ട പ്രവാസികള്‍ നാടണയുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ ഈ അപ്രായോഗികമായ തീരുമാനം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് ഒഐസിസി ആവശ്യപ്പെടുന്നത്. പ്രവാസികള്‍ക്ക് അനുകൂലമായ വിധി വരുന്നത് വരെ നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനം.
ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടല്‍ നടത്തുവാന്‍ സാധ്യമല്ല എന്ന് ഭിപ്രായപ്പെട്ടിരിക്കുകയാണ്. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുവാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ചാണ്ടി ഉമ്മന്‍ന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇതേ വിഷയത്തില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ നല്‍കിയ കേസില്‍ സുപ്രീം കോടതി ഉത്തരവ് തെളിയിക്കുന്നത്.

പ്രവാസി സമൂഹത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മുഴുവന്‍ പ്രവാസി സമൂഹത്തിന്റെയും പിന്തുണ ഒഐസിസി അഭ്യര്‍ത്ഥിക്കുന്നതായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ പറഞ്ഞു.