തലശ്ശേരിയിലെ ലോക് ഡൗണ്‍ പിന്‍വലിക്കല്‍ ജനപക്ഷത്തിന്റെ വിജയം: യു.ഡി.എഫ്

തലശ്ശേരി: കോവിഡ് വിഷയം പറഞ്ഞു കൊണ്ട് ഭരണകൂടത്തെ അനുകൂലിക്കുന്ന ഒരു വിഭാഗത്തിന്റെ ഒത്താശയോടെ ഏകപക്ഷീയമായി തലശേരി നഗരം കഴിഞ്ഞ കുറേ ദിവസങ്ങളായി അടച്ചു പൂട്ടുകയായിരുന്നു. മത്സ്യ മാര്‍ക്കറ്റില്‍ ജോലിയിലുണ്ടായിരുന്ന ധര്‍മ്മടം സ്വദേശിയായ ഒരാള്‍ക്കും പിലാക്കലിലെ മറ്റൊരാള്‍ക്കുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

ഇതിന്റെ പേരില്‍ ആ പ്രദേശം മാത്രം കണ്ടെയ്ന്‍മെന്റ് സോണാക്കുന്നതിനു പകരം തലശ്ശേരിയിലെ വ്യാപാരികളോടുള്ള പ്രതികാരമെന്നോണം ആകെ അടച്ചു പൂട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് വ്യാപാരികളും സന്നദ്ധ സംഘടനകളും പൗരപ്രമുഖരും രാഷ്ട്രീയ പാര്‍ട്ടികളും കെ. മുരളീധരന്‍ എം. പി യോട് പ്രശ്‌നത്തിലിടപെടാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കെ. മുരളീധരന്‍ എം. പി ജില്ലാ കലക്ടറുമായും തലശ്ശേരിയിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് തലശ്ശേരിയിലെത്തിയ എ. പിയുമായി നിരവധി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തി. മര്‍ച്ചന്റ്‌സ് അസോസിയേഷനു വേണ്ടി ജവാദ് അഹമ്മദ്, എ കെ സക്കരിയ, സി സി വര്‍ഗ്ഗീസ്, ബസ് ഓണേര്‍സ് അസോസിയേഷനു വേണ്ടി എ പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘവും വ്യാപാരികള്‍ക്കു വേണ്ടി എന്‍ മഹമൂദ്, എന്‍ മൂസ, ഫിഷ് മര്‍ച്ചന്റിനു വേണ്ടി കെ നുറുദ്ദീന്‍, എസ്. ടി. യുവിനു വേണ്ടി പാലക്കല്‍ സാഹിര്‍, തലശ്ശേരി വികസന സമിതിക്കു വേണ്ടി ആലുപ്പികേയി യുനൈറ്റഡ് മര്‍ച്ചന്റ് അസോസിയേഷനു വേണ്ടി ആസിഫ്, ബേക്കറി അസോസിയേഷനു വേണ്ടി ഫൈസല്‍ ഹാജിയുടെ നേതൃത്വത്തിലുള്ള സംഘവും പൗരപ്രമുഖരും എം. പിയുമായി ചര്‍ച്ച നടത്തി.

യു. ഡി. എഫ് നേതാക്കന്‍മാരായ വി. എ നാരായണന്‍, സജീവ് മാറോളി, അഡ്വ. പി. വി സൈനുദ്ദീന്‍, അഡ്വ. കെ. എ ലത്തീഫ്, എം. പി അരവിന്ദാക്ഷന്‍, എന്‍. മഹമ്മൂദ്, അഡ്വ. സി. ടി സജിത്ത്, എ. പി മമ്മു എന്നിവരും ഉണ്ടായിരുന്നു.