സൗദി അറേബ്യയില്‍ കര്‍ഫ്യൂ ഇളവ് മെയ് 22 വരെ വീണ്ടും നീട്ടി; മെയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ കര്‍ഫ്യൂ നടപ്പാകും

അസ്മജംഷീദ്

റിയാദ്: സൗദിയില്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവ് നാളെ അവസാനിക്കാനിരിക്കെ റമളാന്‍ 30 പൂര്‍ത്തിയാകുന്നതുവരെ കര്‍ഫ്യൂ വീണ്ടും നീട്ടി. രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പുറത്തിറങ്ങാവുന്ന ഇപ്പോഴുള്ള ഇളവ് മെയ് 22 വരെ തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനുശേഷം മെയ് 23 മുതല്‍ മെയ് 27 വരെ സൗദിയില്‍ 24 മണിക്കൂര്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്യും. ഈദ് ഉല്‍-ഫിത്തര്‍ അവധി ദിവസങ്ങളും ഈ കാലയളവില്‍ ഉള്‍പെടും.

അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരല്‍ ഉള്‍പ്പെടെയുള്ള സാമൂഹിക അകല്‍ച്ചയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിരോധനങ്ങളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിയച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മക്ക അടക്കമുള്ള ചില സ്ഥലങ്ങളിലുള്ള നിലവില്‍ലെ കര്‍ഫ്യൂവില്‍ മാറ്റമില്ല. ഈ കര്‍ഫ്യൂ ഒഴിവാക്കുമൊ ഇല്ലയോ എന്നകാര്യം ആഭ്യന്തര മന്ത്രാലയം പിന്നീട് അറിയിക്കും. കഴിഞ്ഞ ദിവസം പുറത്തുവിട്ട കൊറോണ വൈറസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ റെക്കോര്‍ഡ് രോഗമുക്തിയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 2520 പേര്‍ക്കാണ് അസുഖം ഭേതമായത്.