ജിസാന്‍ പ്രവിശ്യയിലെ ബേഷില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ജിസാന്‍: കൊറോണ വൈറസ് പാന്‍ഡെമിക്കിനെ പ്രതിരോധിക്കുന്നതിന് സൗദി സ്വീകരിക്കുന്ന നടപടിയുടെ ഭാഗമായും സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജിസാന്‍ പ്രവിശ്യയിലെ ബേഷില്‍ മുന്‍കരുതല്‍ നടപടികളുടെ തോത് വര്‍ധിപ്പിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയനുസരിച്ചു, ചില തീരുമാനങ്ങള്‍ കൈകൊള്ളുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്നു (മെയ് 12 ചൊവ്വ) മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അനിശ്ചിതകാലത്തേക്ക് ബേഷ് ഗവര്‍ണറേറ്റില്‍ 24 മണിക്കൂറും കര്‍ഫ്യു ഉണ്ടായിരുന്നതും, ബേഷിലേക്ക് വരുവാനോ, പുറത്തുകടക്കുവാനോ അനുവാദമുണ്ടായിരിക്കുന്നതുമല്ല. അതേസമയം നേരത്തെ കര്‍ഫ്യുവില്‍ നിന്നും ഒഴിവാക്കപ്പെട്ട സ്വകാര്യ-പൊതുമേഖലകളിലെ തന്ത്രപ്രധാനമായതും ഒഴിച്ചുകൂടാനാവാത്തതുമായ വിഭാഗത്തെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇവിടെ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യ പരിപാലനം ഭക്ഷ്യവസ്തുക്കള്‍ വാങ്ങുക തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് മാത്രം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെ മാത്രം പുറത്തുനിറങ്ങാം. അതുതന്നെ അവരുടെ നഗര പരിധി വിട്ടു പുറത്തേക്ക് പോകുവാന്‍ പാടില്ല. പാര്‍പ്പിട ഏരിയകളില്‍ വാഹങ്ങളില്‍ പോകുംപോള്‍ ഡ്രൈവറെ കൂടാതെ ഒരാള്‍ക്ക് മാത്രമേ യാത്രചെയ്യുവാന്‍ അനുവാദമുള്ളൂ.

ഫാര്‍മസികള്‍, ഭക്ഷ്യവസ്തു സ്‌റ്റോറുകള്‍, ഇന്ധന സ്‌റ്റേഷനുകള്‍, ബാങ്കിംഗ് സേവനങ്ങള്‍, ഗ്യാസ് ഷോപ്പുകള്‍, ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് പ്രവര്‍ത്തികള്‍, ഇലക്ര്ടിക് പ്ലംബിംഗ്, എയര്‍കണ്ടീഷന്‍ ടെക്‌നീഷ്യന്മാരുടെ ജോലി, വെള്ളം എത്തിക്കുന്ന വാഹനം, ഡ്രൈനേജ് വൃത്തിയാക്കുന്ന വാഹനങ്ങള്‍ എന്നിവ ഒഴിച്ചുള്ള ഒരു തൊഴിലും ബിസ്‌നസുകളും ഈ നഗരങ്ങളില്‍ നടത്തുവാന്‍ പാടില്ല.

അത്യാവശ്യ ഘട്ടങ്ങളില്‍ പകല്‍ സമയത്ത് പുറത്തിറങ്ങാമെന്ന് പറഞ്ഞത് വലിയവര്‍ക്ക് മാത്രമാണ്. അതും വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രം. ഒരു കാരണവശാലും കുട്ടികളെ പുറത്തേക്ക് വിടാന്‍ അനുവാദമില്ല. കുട്ടികള്‍ പുറത്തിറങ്ങുന്നത് നന്നായി ശ്രദ്ധിക്കണമെന്നും, ആവശ്യമുള്ള സാധനങ്ങള്‍ ഓണ്‍ലൈനിലൂടെയും മന്ത്രാലയം അംഗീകരിച്ച ആപ്ലിക്കേഷനുകള്‍ വഴിയും വാങ്ങണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ‘കൊറോണ’ വൈറസ് പടരാതിരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇത് ബന്ധപ്പെട്ട ആരോഗ്യ വിഭാഗവുമായി നിരന്തരമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇത് നടപ്പാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

ഓരോരുത്തര്‍ക്കും അവരുടെ വ്യക്തിഗത ഉത്തരവാദിത്തങ്ങള്‍ അനുഭവിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സാമൂഹിക അകലം പാലിക്കുവാനും ബാന്ത്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.