സൗദിയില്‍ വരുന്ന ആഴ്ചകളില്‍ കൊറോണ രോഗികളുടെ എണ്ണം പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ കൂടുവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി

അസ്മ ജംഷീദ്

റിയാദ്: നിലവില്‍ സൗദിയിലെ നിയന്ത്രണങ്ങള്‍ രോഗപ്പടര്‍ച്ച 90 ശതമാനം വരെ കുറക്കാന്‍ സഹായിച്ചിട്ടുണ്ട്. അടുത്ത ഘട്ടം കഠിനമേറിയതാകുമെന്നും അടുത്ത ആഴ്ച മുതല്‍ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്നും സൗദി ആരോഗ്യ മന്ത്രി ഡോ.അബ്ദുുള്ള അല്‍ റബീഅ ചൂണ്ടിക്കാട്ടി.

ഇതിനെതിരെ പ്രതിരോധിക്കാന്‍ എല്ലാവരുടേയും സഹകരണം അത്യാവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ ചിലരെങ്കിലും പൂര്‍ണമായി സഹകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് കര്‍ഫ്യൂ നീട്ടിയത്. രോഗികളുടെ എണ്ണം വരും ആഴ്ചകളില്‍ കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. സൗദിയിലെ ലഭ്യമായ പഠനങ്ങള്‍ പ്രകാരം വരുന്ന ആഴ്ചകളില്‍ രോഗികളുടെ എണ്ണം മിനിമം പതിനായിരം മുതല്‍ പരമാവധി രണ്ട് ലക്ഷം വരെ എത്തിയേക്കും. നിലവിലെ കണക്കെടുത്തുനോകുമ്പോള്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്നാണ് കാണിക്കുന്നത്. എന്നാല്‍ ഒന്നിച്ചു ശ്രമിച്ചാല്‍ ഇത് പ്രതിരോധിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുവരെയുള്ള നടപടികളിലൂടെ 90 ശതമാനം രോഗപ്പടര്‍ച്ച തടയാന്‍ സാധിച്ചിട്ടുണ്ട്. ട്രാഫിക് രംഗത്ത് ഇപ്പോഴും 46 ശതമാനം പേര്‍ വാഹനവുമായി പുറത്തിറങ്ങുന്നുണ്ട്. ഇത് നിര്‍ബന്ധമായും കുറക്കണം. സ്ഥിതിഗതികള്‍ നിരീക്ഷിച്ചാണ് മന്ത്രാലയം ഓരോ ഘട്ടത്തിലും ഓരോ നടപടികള്‍ എടുക്കുന്നത്. മുഴുവന്‍ സമയം അകത്തിരുന്ന് എല്ലാവരും സഹകരണം ഉറപ്പുവരുത്തണം. കര്‍ഫ്യൂ നടപ്പാക്കിയ മേഖലകളില്‍ അണുമുക്തമാക്കുന്ന നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.