സൗദിയില്‍ പുതുതായി 4 മരണം, 96 കൊറോണ വൈറസ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1299
കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ 12 പേര്‍ ഗുരുതരാവസ്ഥയില്‍.
രാത്രികാല നിരോധനാജ്ഞ ഇന്നുമുതല്‍ ജിദ്ദയില്‍ വൈകുന്നേരം മൂന്ന് മണിക്ക് തന്നെ തുടങ്ങി.

റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 1299 ആയി ഉയര്‍ന്നതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ ആലി വ്യക്തമാക്കി. നേരത്തെ മരണപ്പെട്ട 4 പേര്‍ക്ക് പുറമെ പുതുതായി 4 പേരുകൂടി മരണപ്പെട്ടു. ഇവര്‍ക്ക് കൊറോണ വൈറസിന് പുറമെ വേറെയും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി മരണപ്പെട്ടവരില്‍ രണ്ടുപേര്‍ മദീനയിലും രണ്ടുപേര്‍ ജിദ്ദയിലുമാണ്.

വൈറസ് സ്ഥിരീകരിച്ചവരില്‍ 10 പേര് രാജ്യത്തിന് പുറത്തുനിന്നും മടങ്ങിയെത്തിയവരാണ്. സൗദി പോര്‍ട്ടില്‍ നിന്നും നേരത്തെതന്നെ ഇവരെ ഐസുലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ള 68 പേര് നേരത്തെ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.

പുതുതായി സ്ഥിരീകരിച്ചവര്‍ റിയാദ് 27, ദമ്മാം 23, മദീന 14, ജിദ്ദ 12, മക്ക 7, അല്‍ഖോബാര്‍ 4, ദഹ്‌റാന്‍ 2, ഖതീഫ്, റാസ് തന്നൂര, സൈഹാത്ത്, ഹുഫൂഫ്, തായിഫ്, ഖമീസ്, തബൂക്ക്. എന്നിവിടങ്ങളില്‍ 1 വീതവുമാണ്. സൗദിയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ മൊത്തം എണ്ണം 1299 ഉം സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങിപ്പോയവര്‍ 66 പേരും മരണപ്പെട്ടവര്‍ 8 പേരുകളുമാണെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.

സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ 12 പേര്‍ ഗുരുതരാവസ്ഥയിലാണ്.
അതേസമയം രാജ്യത്ത് നടപ്പിലാക്കിയ രാത്രികാല നിരോധനാജ്ഞ ഇന്നുമുതല്‍ ജിദ്ദയില്‍ വൈകുന്നേരം മൂന്ന് മണിക്ക് തന്നെ തുടങ്ങി. അതോടൊപ്പം ജിദ്ദ നഗരത്തില്‍ നിന്നും പുറത്തുപോകുവാനോ പുറത്തുള്ളവര്‍ക്ക് ജിദ്ദയിലേക്ക് വരാനോ കഴിയാത്തവിധം നഗരത്തെ പൂര്‍ണ്ണമായും ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.