സൗദിയിലുള്ളവര്‍ അതത് പ്രവിശ്യയില്‍ കഴിയണം. മറ്റ് പ്രവിശ്യയിലേക്ക് കടക്കുന്നതിന് വിലക്ക്

റിയാദ്: സൗദിയിലെ 13 പ്രവിശ്യകളിലെയും ജനങ്ങള്‍ അതാത് സ്ഥലങ്ങളില്‍ കഴിയണ്ടമെന്നും മറ്റ് പ്രവിശ്യകളിലേക്ക് പ്രവേശിക്കാന്‍ പാടില്ലെന്നും സൗദി അറേബ്യ. നാളെ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സൗദിയില്‍ പ്രഖ്യാപിച്ച രാത്രികാല നിരോധനാജ്ഞ സമയ പരിധി അവസാനിക്കുന്നതുവരെ ഈ വിലക്ക് തുടരും.

സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അതീവ ജാഗ്രത നടപടികളുടെ ഭാഗമായും സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുക എന്ന സല്‍മാന്‍ രാജാവിന്റെ കണിശമായ നിലപാടുകളുടെ അടിസ്ഥാനത്തിലുമാണ് ഏതാനും മുന്‍കരുതല്‍ നടപടികള്‍ക്കു കൂടി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇതനുസരിച്ച് രാജ്യത്തെ 13 പ്രവിശ്യകളിലെയും ജനങ്ങള്‍ അതാത് സ്ഥലങ്ങളില്‍ കഴിയേണ്ടതും മറ്റൊരു പ്രവിശ്യകളിലേക്ക് പ്രവേശിക്കുവാന്‍ പാടില്ല.

നാളെ വ്യാഴാഴ്ച മാര്‍ച്ച് 26 വൈകുന്നേരം മൂന്ന് മണിമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. സല്‍മാന്‍ രാജാവ് നേരത്തെ പ്രഖ്യാപിച്ച രാത്രികാല നിരോധനാജ്ഞ സമയ പരിധി അവസാനിക്കുന്നതുവരെ ഈ വിലക്ക് തുടരും.
ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന പരിധികള്‍ക്കനുസരിച്ച് റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളിലേക്ക് പ്രവേശിക്കുവാനോ, അവിടെനിന്നും വരാനോ പാടില്ലാത്തതാകുന്നു.

ഗതാഗത നിരോധനത്തില്‍ നിന്നും നേരത്തെ രാത്രികാല നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുന്നു. അതുതന്നെ വളരെ അത്യാവശ്യ സാഹചര്യത്തിലും ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായ രീതിയിലായിരിക്കുമെന്നും നിബന്ധനയുണ്ട്.

ആരോഗ്യ മന്ത്രാലയം കര്‍ഫ്യൂ സമയം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ റിയാദ്, മക്ക, മദീന നഗരങ്ങളിലെ നിരോധനാജ്ഞ ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ രാവിലെ ആറുമണി വരെ തുടരും. ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഈ മൂന്ന് നഗരങ്ങളില്‍ മുഴുസമയ നിരോധനാജ്ഞയും വേണ്ടിവന്നാല്‍ ഏര്‍പ്പെടുത്താമെന്നും നിര്‍ദേശമുണ്ട്.