സൗദിയില്‍ പുതിയ രണ്ട് കൊറോണ വൈറസ് കൂടി റജിസ്റ്റര്‍ ചെയ്തതോടെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി

റിയാദ്: വിദേശത്തുനിന്നും തിരിച്ചെത്തിയ രണ്ടു സൗദി യുവതികള്‍ക്ക് കൂടി കോവിഡ് 19 കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചതോടെ ഇതിനകം സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ ബാധിതരുടൈ എണ്ണം 7 ആയി. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി സൗദിയിലെത്തിയ ഒരു യുവതിക്കും ഇറാഖിലെ നജഫില്‍ നിന്നും യു.എ.ഇ വഴി സൗദിയിലെത്തിയ മറ്റൊരു യുവതിക്കുമാണ് പുതുതായി കൊറോണ സ്ഥിരീകരിക്കപ്പെട്ടത്.

രണ്ടു യുവതികളും തങ്ങള്‍ ഇറാനില്‍ നിന്നും ഇറാഖില്‍നിന്നുമാണ് മടങ്ങുകയാണെന്ന് തുറന്നുപറഞ്ഞിരുന്നില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുവതികള്‍ സൗദിയുടെ അിര്‍ത്തിയിലെത്തിയ ഉടന്‍ മെഡിക്കല്‍ വിഭാഗത്തിന് കൈമാറുകയായിരുന്നു. അവരുടെ രക്ത സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യ വിഭാഗത്തിന്റെ കീഴില്‍ അവരെ ചികിത്‌സക്കായി മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്. ഇതിനകം സൗദിയില്‍ കാറോണ വെറസ് റിപ്പോര്‍ട്ട് ചെയ്ത ഏഴുപേരും ആശുപത്രികളില്‍ മെഡിക്കല്‍ വിഭാഗത്തിന്റെ സൂഷ്മ നിരീക്ഷണത്തിലാണുള്ളത്. അവര്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തുള്ളവര്‍ അക്കാര്യം തുറന്നുപറയണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

128 സൗദി പൗരന്മാര്‍ തങ്ങള്‍ ഇറാന്‍ സന്ദര്‍ശിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ 95 പേര് ഇപ്പോഴും ഇറാനില്‍ തന്നെയാണുള്ളത്. ഇറാന്‍ സന്ദര്‍ശിച്ച കാര്യം തുറന്നുപറഞ്ഞ 26 പേര്‍ സൗദിയിലേക്ക് മടങ്ങി. ബാക്കിയുള്ള ഏഴു സൗദി പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലുണ്ട്. ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞ സൗദി പൗരന്മാരോട് സൗദി ആരോഗ്യ മന്ത്രാലയം നന്ദി അറിയിച്ചു.